ദില്ലി : നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്.സിബിഐ അന്വേഷണത്തിനെതിരായ റിയ ചക്രവർത്തിയുടെ ഹർജി സുപ്രീംകോടതി തള്ളി. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മറ്റ് കേസുകൾ കൂടി സിബിഐ ഏറ്റെടുക്കണമെന്നും മരണവുമായി സംബന്ധിച്ച എല്ലാ രേഖകളും തെളിവുകളും മഹാരാഷ്ട്ര സർക്കാർ സിബിഐക്ക് കൈമാറണമെന്നും സുപ്രീം കോടതി നിർദ്ദേശം നല്‍കി.ആവശ്യമെങ്കില്‍ സിബിഐയ്ക്ക് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ജൂൺ 14നാണ് സുശാന്തിനെ മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ ബോളിവുഡിൽ സ്വജനപക്ഷപാത ആരോപണങ്ങളിൽ പ്രമുഖ താരങ്ങൾക്കെതിരെ സൈബറാക്രമണം നടന്നിരുന്നു. സുശാന്തിന്‍റെ കാമുകി റിയാ ചക്രബർത്തിക്കെതിരെ നടന്റെ കുടുംബം രംഗത്ത് വന്നിരുന്നു. സാമ്പത്തിക നേട്ടത്തിനായി സുശാന്തിനെ ഉപയോഗിച്ചെന്നായിരുന്നു ആരോപണം. .