ദില്ലി : ഇന്ത്യൻ റെയിൽവേയുടെ നവീകരണത്തിന് മുൻസർക്കാരുകൾ വേണ്ടത്ര ശ്രദ്ധ നൽകാതിരുന്നത് ദൗർഭാഗ്യകരമാണെന്നും ഇപ്പോഴത്തെ സർക്കാർ നവീകരണ നടപടികളുമായി മുന്നോട്ടു പോകുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. 1.11 കോടി ജനങ്ങൾ ഇതിനോടകം തന്നെ വന്ദേഭാരതിൽ യാത്ര ചെയ്തുവെന്ന വിവരവും അദ്ദേഹം പങ്കുവച്ചു. കേരളത്തിലേതടക്കം 11 സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര–തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള 9 വന്ദേഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘വേഗത്തിലുള്ള അടിസ്ഥാന സൗകര്യ വികസനം 140 കോടി വരുന്ന ഇന്ത്യൻ ജനതയുടെ ആഗ്രഹ പൂർത്തീകരണം കൂടിയാണ്. വന്ദേഭാരത് ട്രെയിനുകളുടെ ജനപ്രീതി ദിനംപ്രതി വർധിക്കുന്നു. 1.11 കോടി ജനങ്ങൾ ഇതിനോടകം തന്നെ വന്ദേഭാരതിൽ യാത്ര ചെയ്തു. നിലവിൽ 25 വന്ദേഭാരത് ട്രെയിനുകളാണ് രാജ്യത്തുള്ളത്. പുതിയ 9 ട്രെയിനുകൾ കൂടി ട്രാക്കിലിറങ്ങി. രാജ്യത്തെല്ലായിടത്തേക്കും വന്ദേഭാരത് ട്രെയിനുകൾ എത്തുന്ന ദിനം വിദൂരമല്ല. ഇന്ത്യയിലെ ദരിദ്രരുടെയും മധ്യവർഗത്തിന്റെയും ഏറ്റവും വിശ്വസ്ത സഹയാത്രികനാണ് റെയിൽവേ. മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ദിനം പ്രതി നിരവധിപേരാണ് റെയിൽവേയെ ആശ്രയിക്കുന്നത്.
‘‘ചന്ദ്രയാൻ–3ന്റെ വിജയത്തോടെ സാക്ഷാത്കരിച്ചത് സാധാരണക്കാരന്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും വൈവിധ്യങ്ങളുടെയും ശക്തിയാണ് ജി–20 വിജയം.” – പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.