ലക്‌നൗ : കോൺഗ്രസ് നേതാവ് സാം പിത്രോദയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് നേതാവ് സാം പിത്രോദ രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്ന വിവാദം അങ്ങേയറ്റം ലജ്ജാകരമാണ്. 140 കോടി ഇന്ത്യക്കാരെയാണ് അദ്ദേഹം അപമാനിച്ചിരിക്കുന്നത്. അതിനാൽ കോൺഗ്രസ് മാപ്പ് പറയണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
ഇതിലൂടെ മനസ്സിലാകുന്നത് കോൺഗ്രസിന് രാജ്യത്തോടുള്ള നിലപാടാണ്. രാജ്യത്തെ വിഭജിച്ച് ഭരിക്കുക എന്ന നയമാണ് കോൺഗ്രസിസിന്. സ്വാതന്ത്രത്തിന് ശേഷവും ജാതിയുടെയും പ്രദേശത്തിന്റെയും ഭാഷയുടെയും പേരിൽ രാജ്യത്തെ വിഭജിക്കുക എന്നതാണ് കോൺഗ്രസ് ഇപ്പോൾ ചെയ്യുന്നത്. കോൺഗ്രസിന്റെ ചിന്താഗതികൾ വളരെ അപകടകരമാണ്. രാജ്യത്തെ തെക്ക്, വടക്ക്, പടിഞ്ഞാറ്, കിഴക്ക് എന്നീ നാല് ഭാഗങ്ങളായി തിരിക്കാൻ ശ്രമിക്കുന്നത് കോൺഗ്രസിന്റെ അപകടകരമായ മാനസികാവസ്ഥയാണ്. സാം പിത്രോഡയുടെ പ്രസ്താവനയോട് തനിക്ക് ഒരിക്കലും യോജിക്കാൻ കഴിയില്ല എന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
അതേസമയം, വടക്കുള്ളവർ ചൈനക്കാരെ പോലെയും തെക്കേ ഇന്ത്യയിലുള്ളവർ ആഫ്രിക്കാരെ പോലെയും ആണെന്നായിരുന്നു സാം പിത്രോദയുടെ വിവാദ പരാമർശം. പിത്രോദയുടെ പരാമർശത്തിനെതിരെ വിമർശനവുമായി നിരവധി പേർ രംഗത്ത് വന്നിരുന്നു.