ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രതിയായ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ നടപടികൾ വേഗത്തിലാക്കാൻ ഇഡി. കേസിൽ ഇഡി നാളെ കുറ്റപത്രം സമർപ്പിക്കും. കേസുമായി ബന്ധപ്പെട്ട ആദ്യ കുറ്റപത്രമാണ് ഇഡി നാളെ സമർപ്പിക്കുന്നത്.
അരവിന്ദ് കെജ്‌രിവാളിനെ പ്രധാന പ്രതിയാക്കിയാണ് ഇഡി കുറ്റപത്രം തയാറാക്കുന്നത്. മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരൻ അരവിന്ദ് കെജ്‌രിവാൾ ആണെന്നും ഇഡി വ്യക്തമാക്കുന്നു. കേസിൽ ജാമ്യം വേണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. ഇതിനിടെയാണ് ഇഡിയുടെ നിർണായക നീക്കം.
ജസ്റ്റിസുമാരായ ഖന്ന, ദീപാങ്കർ ദത്ത എന്നിവർ അദ്ധ്യക്ഷരായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ജാമ്യ ഹർജിയ്‌ക്കൊപ്പം ഇഡിയുടെ അറസ്റ്റിനെതിരായ ഹർജിയും കോടതി പരിഗണിക്കും. ഇഡിയ്ക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്. വി രാജുവാണ് കോടതിയിൽ ഹാജരാകുക. മാർച്ച് 21 നായിരുന്നു അരവിന്ദ് കെജ്‌രിവാൾ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായത്. നിലവിൽ തിഹാർ ജയിലിൽ കഴിയുകയാണ്.