ആലപ്പുഴ: ആലപ്പുഴയില്‍ (Alappuzha) ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ നീട്ടി. ജില്ലയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിനായി ക്രിമിനല്‍ നടപടിക്രമം- 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ ഡിസംബര്‍ 22ന് രാവിലെ ആറു വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. സംഘർഷസാധ്യത നിലനിൽക്കുന്നതായി ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ നടപടി.
അതേസമയം ജില്ലയില്‍സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായുള്ള സര്‍വ്വകക്ഷി യോഗം നാളെ നടക്കും. വൈകുന്നേരം നാലിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയുടെ ചുമതലയുള്ള ഫിഷറീസ്- സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, കൃഷിമന്ത്രി പി. പ്രസാദ് എന്നിവരുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ എം.പിമാര്‍, എം.എല്‍.എമാര്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.