കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ഫുല്‍ബാരി മേഖലയില്‍ വാന്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ച് 18 പേർക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാളിലെ നദിയ ജില്ലയിൽ ശനിയാഴ്ച രാത്രിയിലാണ് അപകടം നടന്നത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കല്ലുകള്‍ നിറച്ച ലോറി പെട്ടെന്ന് റോഡിലേക്ക് പ്രവേശിച്ചതോടെ വാനിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 18 പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ ശക്തിനഗര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നോര്‍ത്ത് 24 പര്‍ഗാനാസിലെ ബാഗ്ദയില്‍നിന്ന് മരണപ്പെട്ടയാളുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട് ടെംബോ വാനില്‍ ആളുകള്‍ നബാദീപ് ശ്മശാനത്തിലേക്ക് പോകവെയാണ് അപകടമുണ്ടായതെന്ന് ഹന്‍സ്ഖാലി പോലിസ് സ്‌റ്റേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂടല്‍മഞ്ഞും വാഹനത്തിന്റെ അമിത വേഗതയുമാണ് അപകട കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.