തിരുവനന്തപുരം:വെള്ളറടയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ കെഎസ്ആർടിസി കണ്ടക്ടർ മർദ്ദിച്ചതായി പരാതി.നെഞ്ചിലും മുഖത്തും മർദ്ദനമേറ്റ വിദ്യാർഥി വെള്ളറട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. വെള്ളറട സ്വദേശിയും അമരവിള ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുമായ അഭിൻ രാജേഷിനാണ് ( 16 ) മർദ്ദനമേറ്റത്.
വെള്ളറട ഡിപ്പോയിലെ കണ്ടക്ടർ മണത്തോട്ടം സ്വദേശി ആനന്ദിനെതിരെയാണ് വിദ്യാർത്ഥിയുടെ അച്ഛൻ രാജേഷ് വെള്ളറട പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. സ്കൂളിലേക്കുള്ള യാത്രയിൽ ബസിനുള്ളിൽ സുഹൃത്തുക്കളായ രണ്ടുപേർ തമ്മിൽ ഉണ്ടായ വാക്കേറ്റം നിയന്ത്രിക്കാൻ ഇടപെടുകയായിരുന്ന അഭിൻ രാജേഷിനോട്, കണ്ടക്ടർ തട്ടിക്കയറുകയും ഉടുപ്പിൽ കുത്തിപ്പിടിച്ചശേഷം മുഖത്തു അടിക്കുകയും ആയിരുന്നു എന്നാണ് പരാതി.