ദില്ലി : ലോക്സഭക്ക് ശേഷം രാജ്യസഭയിലും എംപിമാര്‍ക്ക് സസ്പെൻഷൻ. പ്രതിഷേധം നടത്തിയ 19 എംപിമാരെയാണ് സസ്പെൻഡ് ചെയ്തത്. ഡിഎംകെ എംപി കനിമൊഴി, തൃണമൂൽ എംപിമാരായ സുഷ്മിത ദേവ്, ഡോള സെൻ, ശാന്തനു സെൻ, കേരളത്തിൽ നിന്നുള്ള സിപിഎം, സിപിഐ എംപിമാരായ എഎ റഹീം, വി ശിവദാസൻ, പി സന്തോഷ് കുമാർ എന്നിവരും സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാരിൽ ഉൾപ്പെടുന്നു.
സസ്പെൻഷന്റെ കാരണമായി പറയുന്നത് മുന്നറിയിപ്പ് നൽകിയിട്ടും സഭയുടെ നടുക്കളത്തിലേക്ക് ഇറങ്ങി പ്രതിഷേധിച്ചുവെന്നാണ്. 11 മണിയോടെയാണ് രാജ്യസഭയുടെ നടുക്കളത്തിൽ പ്രതിഷേധമുണ്ടായത്. ഇതോടെ സഭ നിര്‍ത്തി വയ്ക്കുകയായിരുന്നു. പിന്നീട് 12 മണിയോടെ വീണ്ടും സഭ ചേര്‍ന്നപ്പോഴും എംപിമാര്‍ പ്രതിഷേധം തുടര്‍ന്നു. ഈ സാഹചര്യത്തിലാണ് നടപടിയുണ്ടായതെന്നാണ് വ്യക്തമാക്കുന്നത്. ജിഎസ്ടി സ്ലാബ് മാറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചത്.