ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിൽ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. രണ്ടാഴ്ചക്കിടെ തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ പ്ലസ് ടു വിദ്യാർത്ഥിനിയാണിത്. പഠിക്കാനുള്ള സമ്മർദ്ദത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പ് വ്യക്തമാക്കുന്നു. അമ്മ ശകാരിച്ചതിനെ തുടർന്ന് പെൺകുട്ടി മാനസിക സമ്മർദ്ദത്തിലായിരുന്നെന്ന് പൊലീസ് അറിയിച്ചു.
അതേസമയം തമിഴ്നാട് തിരുവള്ളൂരിനടുത്ത് കീഴ്ചേരിയിലെ സ്കൂൾ ഹോസ്റ്റലിൽ ഇന്നലെ ആത്മഹത്യ ചെയ്ത പ്ലസ് ടു വിദ്യാർത്ഥിയുടെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. പോസ്റ്റ്മോർട്ടം നടക്കുന്ന തിരുവള്ളൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുമ്പിൽ വൻ സുരക്ഷയാണ്ഏർപ്പെടുത്തിയിരിക്കുന്നത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർണമായും ക്യാമറയിൽ പകർത്തും. പെൺകുട്ടിയുടെ സഹോദരന്‍റെ സാന്നിദ്ധ്യത്തിലാണ് നേരത്തേ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. കേസ് അന്വേഷിക്കുന്ന സിബിസിഐഡി സംഘവും പെൺകുട്ടിയുടെ ബന്ധുക്കളും ആശുപത്രിയിൽ എത്തിയിട്ടുണ്ട്. മൃതദേഹം ഏറ്റുവാങ്ങുമെന്ന് ബന്ധുക്കൾ പറഞ്ഞു.