കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. കൊല്ലപ്പെട്ടത് ബോംബ് കൊണ്ടുവന്ന സംഘത്തിലുള്ളയാളാണെന്ന് പൊലീസ് (Police) സ്ഥിരീകരിച്ചു. ആദ്യം എറിഞ്ഞ നാടൻ ബോംബ് പൊട്ടിയില്ല. സംഘാംഗം എറിഞ്ഞ രണ്ടാമത്തെ ബോംബ് അബദ്ധത്തിൽ ഇവർക്കൊപ്പമുണ്ടായിരുന്ന ജിഷ്ണുവിന്‍റെ തലയ്ക്ക് കൊള്ളുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
പട്ടാപ്പകല്‍ കല്യാണവീട്ടില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കെ വാനില്‍ ബോംബുമായെത്തിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം നടത്തുകയായിരുന്നു. ബോംബേറിൽ തോട്ടട ഏച്ചൂർ സ്വദേശിയായ ജിഷ്ണുവിന്‍റെ തല പൊട്ടിച്ചിതറി തൽക്ഷണം മരണം സംഭവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം വിവാഹത്തിന് മുന്നോടിയായുള്ള സൽക്കാര പരിപാടിയിലെ തർക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. പാട്ട് വെയ്ക്കുന്നതിനെ ചൊല്ലിയാണ് ഇരുവിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും അടിപിടിയും ഉണ്ടായത്. സ്‌ഫോടനത്തില്‍ ഹേമന്ത്, രജിലേഷ്, അനുരാഗ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്.