ദില്ലി: ഇന്ത്യൻ ആണവ ചരിത്രത്തിലെ അതിശക്തവും രണ്ടാമത്തേതുമായ പൊഖ്‌റാൻ ആണവ പരീക്ഷണം രാജസ്ഥാന്‍ മരുഭൂമിയിലെ പൊഖ്റാനില്‍ നടന്നിട്ട് ഇന്ന് 24 വർഷം. രാജ്യം സാങ്കേതിക വിദ്യാദിനമായിക്കൂടി ആചരിക്കുന്ന ദിവസമാണിന്ന്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽബിഹാരി വാജ്‌പേയിയും ഡോ. എപിജെ അബ്ദുൾ കലാമും അന്നത്തെ പ്രതിരോധ മന്ത്രി ജോർജ്ജ് ഫെർണാണ്ടസുമാണ് ഇതിനു നേതൃത്വം നൽകിയത്. ലോകരാഷ്‌ട്രങ്ങളുടെ എതിർപ്പ് മറികടന്ന് ഇന്ത്യയെ ആണവ ശക്തിയായി 1998ൽ പ്രതിഷ്ഠിച്ച ദിനത്തിന്റെ വാർഷികമാണിന്ന്. യുഎസിന്റെ അടക്കം ചാരക്കണ്ണുകള്‍ വെട്ടിച്ച് ഇന്ത്യ നടത്തിയ അണുസ്ഫോടനം ആണവശക്തിയെന്ന നിലയിലേക്കുള്ള ഇന്ത്യയുടെ കുതിപ്പിനാണ് വഴിതുറന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ നടത്തിയ പരീക്ഷണത്തിന് ആദരവ് സൂചിപ്പിച്ച് ട്വീറ്റും പങ്കുവച്ചു.’ ഇന്ന് സാങ്കേതിക വിദ്യാദിനം.1998ലെ പൊഖ്റാന്‍ പരീക്ഷണങ്ങള്‍ വിജയിപ്പിക്കുന്നതിന് കാരണമായ നമ്മുടെ ശാസ്ത്രജ്ഞര്‍ക്കും അവരുടെ പ്രയത്നങ്ങള്‍ക്കും ഞങ്ങള്‍ നന്ദി രേഖപ്പെടുത്തുന്നു. മികച്ച രാഷ്ട്രീയ ധീരതയും രാഷ്ട്രതന്ത്രവും പ്രകടിപ്പിച്ച അടല്‍ ജിയുടെ മാതൃകാപരമായ നേതൃത്വത്തെ ഞങ്ങള്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു’ അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.
Today, on National Technology Day, we express gratitude to our brilliant scientists and their efforts that led to the successful Pokhran tests in 1998. We remember with pride the exemplary leadership of Atal Ji who showed outstanding political courage and statesmanship. pic.twitter.com/QZXcNvm6Pe
— Narendra Modi (@narendramodi) May 11, 2022
പൊഖ്‌റാൻ ദിനത്തോട് അനുബന്ധിച്ച് പ്രതിരോധ വകുപ്പും ശാസ്ത്രസാങ്കേതിക വകുപ്പും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിജ്ഞാന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രാലയങ്ങൾ അറിയിച്ചു. ഇന്ന് ദില്ലിയിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ശാസ്ത്ര-സാങ്കേതിക വിദ്യാ വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്രസിംഗ് മുഖ്യാതിഥി ആയിരിക്കും.