തൃശൂർ: നിറഞ്ഞു കവിഞ്ഞ ജനസാഗരത്തിനുമുന്നിൽ ദേവിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു. 36 മണിക്കൂർ നീണ്ടു നിന്ന ലോക വിസ്മയത്തിന് താത്കാലിക തിരശ്ശീല. ഈ വര്‍ഷത്തെ തൃശൂർ പൂരത്തിന്‍റെ ചടങ്ങുകള്‍ പൂര്‍ത്തിയായി. 2023 ൽ, അടുത്തവർഷം ഏപ്രില്‍30 നാണ് പൂരം. പകല്‍പ്പൂരം മെയ് 1 ന് നടക്കും. പൂര വിളംബരം ഏപ്രില്‍ 29നായിരിക്കും. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെയാണ് ചടങ്ങുകള്‍ പൂര്‍ത്തിയായത്. കൂടാതെ മാറ്റിവെച്ച വെടിക്കെട്ട് ഇന്ന് വൈകിട്ട് 7 മണിക്ക് നടക്കും.
എന്നാൽ പകല്‍ വെടിക്കെട്ടിന്റെ കാര്യത്തില്‍ അല്‍പ്പസമയത്തിനകം തീരുമാനം എടുക്കും. കുടമാറ്റത്തിന്‍റെ സമയത്തടക്കം കഴിഞ്ഞദിവസം തൃശൂർ നഗരത്തിൽ കനത്ത മഴ പെയ്തിരുന്നു. എന്നാൽ മഴയെ അവഗണിച്ച് പൂരത്തിന്‍റെ ആവേശം ഒട്ടും ചോരാതെ കുടമാറ്റം നടന്നിരുന്നു. എന്നാൽ വെടിക്കെട്ട് നടത്താൻ മഴ വലിയ തടസ്സം സൃഷ്ടിച്ചു.
അതേസമയം തൃശൂർ പൂരം വെട്ടിക്കെട്ട് കാണാനുള്ള നിയന്ത്രണം ഇന്നലെ വലിയ തോതിൽ ആശങ്കയുളവാക്കിയിരുന്നു. പിന്നീട് പോലീസും ദേവസ്വം അധികൃതരും സർക്കാർ പ്രതിനിധികളും തമ്മിൽ ചർച്ച നടത്തി സ്വരാജ് റൗണ്ടിലെ കെട്ടിടങ്ങൾക്ക് മുകളിൽ നിന്ന് വെടിക്കെട്ട് കാണാനുള്ള അവസരം ഒരുക്കിയിരുന്നു.പിന്നീട് എല്ലാ ഒരുക്കങ്ങളും പൂർത്തിയായപ്പോഴാണ് അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തിന്റെ ഭാഗമായുള്ള മഴ തൃശ്ശൂർ നഗരത്തിൽ തോരാതെ പെയ്തത്.