ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്ക് കേസുമായി ബന്ധപ്പെട്ട് രാജ്യം വിട്ട ജ്വല്ലറി വ്യാപാരി നീരവ് മോദിയുടെ 250 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. നീരവ് മോദിയുടെ 253.62 കോടി വിലമതിക്കുന്ന സ്വത്തുക്കളും ആഭരണങ്ങളും ബാങ്ക് ബാലന്‍സുമാണ് ഇഡി കണ്ടുകെട്ടിയത്.
ഹോങ്കോങ്ങിലെ വിവിധ ബാങ്ക് അക്കൗണ്ടുകളിലായി നിക്ഷേപിച്ച സ്വത്തുക്കളാണ് എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിരിക്കുന്നത്. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ വിചാരണ നേരിടുന്ന നീരവ് മോദി നിലവിൽ യുകെയിലെ ജയിലിലാണ്. പിഎൻബി തട്ടിപ്പ് കേസിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും, പിഎൻബിയിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ ഇഡിയും നീരവ് മോദിക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്.