കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും മുൻകൂർ ജാമ്യം അനുവദിച്ചു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി. കേസിൽ രാഹുലിൻ്റെ അമ്മ ഉഷാ കുമാരിയും സഹോദരി കാർത്തികയും രണ്ടും മൂന്നും പ്രതികളാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണമെന്ന് ഇരുവര്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തുന്ന സാഹചര്യമുണ്ടായാൽ സ്റ്റേഷൻ ജാമ്യത്തിൽ തന്നെ വിട്ടയക്കണം എന്നും കോടതി നിർദേശിച്ചു.
സ്ത്രീധന പീഡന കുറ്റം ചുമത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇരുവരും മുൻകൂർ ജാമ്യം തേടിയത്. ചോദ്യംചെയ്യലിന് ഹാജരാകാൻ രണ്ടു തവണ അന്വേഷണ സംഘം നോട്ടീസ് നൽകിയെങ്കിലും ഇവർ എത്തിയിരുന്നില്ല. അതേസമയം, ജർമ്മനിയിലേക്ക് വിദേശത്ത് നിന്ന് നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇയാൾക്ക് ജർമ്മൻ പൗരത്വം ഉണ്ടെന്നാണ് വിവരം.
കേസില്‍ പ്രതി രാഹുലിനെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥൻ ശരത്‍ലാലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഈ മാസം 31 ലേക്ക് മാറ്റിയിരുന്നു. നേരത്തെ പ്രതിയെ സഹായിച്ചതായി കണ്ടെത്തിയതിന് തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.

