ഇന്ത്യ ചൈന അതിർത്തിയായ ഗാൽവനിൽ ചൈനയുടെ സാഹസത്തിന് ഇന്ന് രണ്ടുവയസ്സ്. 20 സൈനികർ വീരമൃത്യു വരിച്ച സംഭവത്തിന്റെ നടുക്കുന്ന ഓർമകൾക്ക് മുന്നിൽ രാജ്യം ധീര നായകരെ ആദരിച്ചു. 2020 ജൂണിലാണ് ഗാൽവനിലെ സംഘർഷങ്ങളുടെ തുടക്കം. ഇതേ തുടർന്ന് നിയന്ത്രണ രേഖയുടെ ഇരുവശത്തും ധാരാളം സൈനികരേയും സൈനികോപകരണങ്ങളേയും വിന്യസിച്ചിരുന്നു. ഇതിന് മുമ്പ് ഗല്‍വാന്‍ താഴ്വര ഒരു തര്‍ക്ക പ്രദേശമായിരുന്നില്ല. അവിടേക്കാണ് നിയന്ത്രണ രേഖ മുറിച്ച് കടന്ന് ഇന്ത്യയുടെ പ്രദേശത്തേക്ക് ചൈനയുടെ സൈന്യം കയറിയത്. ജൂണ്‍ ആറിന് കോര്‍പ്‌സ് കമാന്റേഴ്‌സ് തലത്തില്‍ ഒരു യോഗം നടിരുന്നു. പ്രാദേശിക സൈനിക നേതൃത്വങ്ങള്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് പ്രദേശത്ത് നിന്നും ഒഴിയാന്‍ പരസ്പരം സമ്മതിച്ചു. അതിന്റെ ഭാഗമായി, നിയന്ത്രണ രേഖയ്ക്കിടയില്‍ ഷൈയോക്ക്, ഗല്‍വാന്‍ നദികള്‍ക്കിടയില്‍ ഒരു ബഫര്‍ മേഖല സൃഷ്ടിക്കാനും തീരുമാനമുണ്ടായി. രണ്ട് രാജ്യങ്ങളുടേയും സൈന്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകാതിരിക്കുന്നതിനായിരുന്നു ഇത്. ആദ്യ ഘട്ടമായി ഇരു സൈന്യങ്ങളും ആ ഭാഗത്ത് ഒരു കിലോമീറ്ററോളം വീതം പിന്‍വാങ്ങി. എങ്കിലും ഈ മേഖലയില്‍ ഒരു ചൈനീസ് ക്യാമ്പ് നിലനില്‍ക്കുന്നത് ഈ പ്രക്രിയക്ക് മേല്‍നോട്ടം വഹിച്ച കേണല്‍ ബി സന്തോഷ് ബാബുവിന്റെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം ആ ക്യാമ്പ് ഒഴിപ്പിക്കാനായി പോയി. അത് കൈയ്യാങ്കളിയിലേക്കും സംഘര്‍ഷത്തിലേും മരണങ്ങളിലേക്കും നയിച്ചു.
1962-ന് ശേഷം ഇതാദ്യമായിട്ടാണ് ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ലഡാക്കില്‍ സംഘര്‍ഷത്തില്‍ സൈനികര്‍ കൊല്ലപ്പെടുന്നത്. അതല്ലാതെ സൈനികര്‍ കൊല്ലപ്പെടുന്ന സംഭവമുണ്ടാകുന്നത് 1975-ല്‍ അരുണാചല്‍ പ്രദേശില്‍ അസം റൈഫില്‍സിന്റെ പട്രോളിങ്ങിനു നേരെ ചൈന നടത്തിയ ആക്രമണത്തിലാണ്. എന്നാല്‍, യഥാര്‍ത്ഥ സൈനിക നടപടി അവസാനമായി നടന്നത് 1967-ല്‍ സിക്കിമിലെ നാഥുലയിലാണ്. അന്ന് 88 ഇന്ത്യന്‍ സൈനികരും 300-ല്‍ അധികം ചൈനീസ് സൈനികരും കൊല്ലപ്പെട്ടു. ഇതെല്ലാം സംഭവിച്ചത് 1993-ന് മുമ്പാണ്. ആ വര്‍ഷം മുതലാണ് ഇന്ത്യയും ചൈനയും അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തുന്നതിന് വിവിധ കരാറുകള്‍ ഒപ്പിട്ട് തുടങ്ങിയത്.
ഇരു സേനകളും തമ്മിലുള്ള കയ്യാങ്കളിയിലാണ് ഇത്രയധികം സൈനികര്‍ കൊല്ലപ്പെട്ടത് സംഘർഷത്തിൽ ആയുധങ്ങൾ ഉപയോഗിക്കപ്പെട്ടില്ല. അതിനാൽ തന്നെ ക്രൂരമായ രീതിയിലാകും ഈ മരണങ്ങള്‍ നടന്നിട്ടുള്ളത്. വെടിക്കോപ്പുകളും റോക്കറ്റും മിസൈലും യുദ്ധ വിമാനങ്ങളും ഉപയോഗിക്കുന്ന തരത്തിലേക്ക് സംഘര്‍ഷം വളര്‍ന്നില്ലെങ്കിലും ഇരുപക്ഷവും തമ്മിലെ കൈയ്യാങ്കളിയില്‍ ഒതുങ്ങി. നാഥുലയില്‍ പോലും വെടിക്കോപ്പുകളും യുദ്ധ വിമാനങ്ങളും ഉപയോഗിക്കുന്നതിന് മുമ്പ് ഇരുപക്ഷത്തേയും സൈനികര്‍ തമ്മില്‍ കൈയ്യാങ്കളി ഉണ്ടായിരുന്നു.
ചൈനീസ് ഭാഗത്തെ ആൾനാശത്തെ കുറിച്ച് ആദ്യഘട്ടത്തിൽ വിവരങ്ങൾ പുറത്തുവന്നില്ലെങ്കിലും 45 ലധികം ചൈനീസ് സൈനികർക്ക് ജീവഹാനിയുണ്ടായെന്ന് പല ഏജൻസികളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഘര്‍ഷം ചൈന ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് അമേരിക്കയിലെ ഉന്നതതല സമിതി അഭിപ്രായപ്പെട്ടിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് – ചൈന എക്കണോമിക് ആന്‍ഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ജപ്പാന്‍ മുതല്‍ ഇന്ത്യവരെയുള്ള രാജ്യങ്ങള്‍ക്കെതിരെ ചൈന സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പ്രയോഗിക്കുകയും പ്രകോപനപരമായി പെരുമാറുകയും ചെയ്യാന്‍ തുടങ്ങിയതിന് പിന്നാലെയാണ് ഗാല്‍വാന്‍ സംഭവം ചൈന ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആളപായം ഉണ്ടാകാനുള്ള സാദ്ധ്യതപോലും ചൈന മുന്നില്‍ക്കണ്ടിരുന്നുവെന്നാണ് യു.എസ് സമിതി പറയുന്നത്.