തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 99.26 ശതമാനം. പരീക്ഷ എഴുതയിവരിൽ 4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടി. 44363 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം. ഏറ്റവും കുറവ് വയനാട്ടിൽ.
4,26,469 കുട്ടികൾ പരീക്ഷ എഴുതി. ഇതിൽ 4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടി. ആകെ വിജയശതമാനം 99.26 ശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ കുറവാണിത്. ഗ്രേസ് മാർക്ക് ഇല്ലാതിരുന്നിട്ടും കുട്ടികൾ മികച്ച മാർക്ക് നേടിയെന്ന് ജേതാക്കളെ അനുമോദിച്ചു കൊണ്ട് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
എസ്എസ്എൽസി പ്രൈവറ്റ് പഴയ സ്‌കീമിൽ പരീക്ഷ എഴുതിയ 134 പേരിൽ 96 പേർ ഉപരിപഠനത്തിന് യോഗ്യത നേടി വിജയശതമാനം 70.9 ശതമാനം. വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല കോട്ടയത്തെ പാലയാണ്. വിജയശതമാനം കുറവ് തിരുവനന്തപുരത്തെ ആറ്റിങ്ങലിലും. ഈ വർഷം കൂടുതൽ വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്.
ഗൾഫ് സെന്ററുകളിൽ പരീക്ഷ എഴുതിയ 571 പേരിൽ 561 പേരും വിജയിച്ചു. തിരുവനന്തപുരം പട്ടം സെൻ്റ് മേരീസിൽ 1618 പേരും പരീക്ഷ എഴുതി. ടെക്നിക്കൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പരീക്ഷ എഴുതിയ 2977 കുട്ടികളിൽ 2912 കുട്ടികൾ ജയിച്ചു. 99.49% ആണ് വിജയശതമാനം. 112 പേർ ഫുൾ എ പ്ലസ് നേടി.