ശ്രീനഗർ: ഭീകര സംഘടനകൾക്ക് (Terrorist Groups)ധനസഹായം എത്തിക്കുന്ന മൂന്ന് പേർ പിടിയിൽ. പഞ്ചാബിൽ നിന്ന് ശ്രീനഗറിലേയ്ക്ക് 43 ലക്ഷം രൂപ കടത്തുന്നതിനിടെയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ജയ്‌ഷെ ഭീകരപ്രവർത്തനങ്ങൾക്ക് ധനസഹായം എത്തിക്കുന്ന സംഘമാണ് ഇവരെന്ന് ജമ്മു പോലീസ് പറഞ്ഞു.
ഫയാസ് അഹമ്മദ് ദർ, ഉമർ ഫാറൂഖ്, മൗസ് പർവൈസ് എന്നിവരാണ് അറസ്റ്റിലായ ഭീകരർ.
ജമ്മു-ശ്രീനഗർ ദേശീയപാതയിൽ പോലീസ് വാഹന പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഫയാസ് അഹമ്മദ് അടങ്ങുന്ന സംഘം വാഹനത്തിലെത്തിയത്. ഇവരുടെ വാഹനം നിർത്തി ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മറുപടിയാണ് നൽകിയതെന്ന് ജമ്മു പോലീസ് സൂപ്രണ്ട് ചന്ദൻ കോഹ്ലി പറഞ്ഞു. സംശയം തോന്നിയതിനെത്തുടർന്ന് വാഹനം പരിശോധിക്കുകയായിരുന്നു. രണ്ട് ബാഗുകളിലായാണ് പണം സൂക്ഷിച്ചത്. മൂന്ന് പേരും നിലവിൽ ജമ്മു പോലീസിന്റെ കസ്റ്റഡിയിലാണ്. ഇവരെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്നും, വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.