സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടിയേക്കുമെന്ന് റിപ്പോർട്ട്. നിരക്കുവർധന ആവശ്യപ്പെട്ടുള്ള താരിഫ് പെറ്റീഷൻ ഡിസംബർ 31നു മുൻപ് നൽകാൻ വൈദ്യുതി ബോർഡിനോടു നിർദേശിച്ചിട്ടുണ്ട്. ഇതിനുശേഷം
ഹിയറിങ് നടത്തി റഗുലേറ്ററി കമ്മീഷൻ അന്തിമ തീരുമാനമെടുക്കും. 2019 ജൂലൈ എട്ടിനാണ് ഇതിനുമുൻപ് നിരക്ക് കൂട്ടിയത്.
അതേസമയം അടുത്ത അഞ്ച് വർഷത്തേക്കുള്ള പുതിയ വൈദ്യുതി നിരക്ക് ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരുമെന്നാണ് വിവരം. വൈദ്യുതി ബോർഡ് കുറഞ്ഞത് 10 ശതമാനം നിരക്ക് വർധന ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്. എന്നാൽ നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിനുള്ള കരടു മാർഗരേഖയിലെ വിവാദ വ്യവസ്ഥകൾ റഗുലേറ്ററി കമ്മീഷൻ പിൻവലിച്ചു. ഇത് വൈദ്യുതി ബോർഡിനും ഗാർഹിക ഉപയോക്താക്കൾക്കും ഗുണകരമാകുമെന്നാണ് കരുതുന്നത്. സംസ്ഥാനമാകെ ഒരേ നിരക്ക് എന്നതു മാറ്റി വൈദ്യുതി ബോർഡിനും 10 വിതരണക്കാർക്കും വ്യത്യസ്ത നിരക്ക് ഈടാക്കാമെന്ന വ്യവസ്ഥയാണ് ഒഴിവാക്കിയിട്ടുള്ളത്.