ബെംഗളുരു : സൗജന്യ ചികിത്സ ലഭിക്കുന്നതിനായി ആധാർ കാർഡും മറ്റ് രേഖകളും കൈയ്യിൽ ഇല്ലെന്ന കാരണത്താൽ ആശുപത്രി ചികിത്സ നിഷേധിച്ചു.ആശുപത്രിയിൽ നിന്ന് മടങ്ങി വീട്ടിൽ പ്രസവിച്ച 30 കാരിക്കും ഇരട്ടക്കുട്ടികൾക്കും ദാരുണാന്ത്യം.ഒരു കുട്ടി ഗർഭത്തിൽ വച്ച് തന്നെ മരിക്കുകയും ഒരു കുട്ടി പ്രസവിച്ച ഉടനെ മരിക്കുകയുമാണ് ഉണ്ടായത്.
വ്യാഴാഴ്ച രാവിലെ അയൽവാസികളാണ് കസ്തൂരിയെയും നവജാതശിശുവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്തിടെ ഇവരുടെ ഭർത്താവ് മരിച്ചിരുന്നു. അയൽവാസികളാണ് കസ്തൂരിക്ക് വേണ്ട സഹായം ചെയ്തിരുന്നത്.
പ്രസവവേദനയെ തുടർന്ന് കഴിഞ്ഞ ദിവസം കസ്തൂരിയെ അയൽവാസികൾ സർക്കാർ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനായി കർണാടക സർക്കാർ നൽകിയ ആധാർ കാർഡോ തായ് കാർഡോ ഇല്ലാത്തതിനാൽ ആശുപത്രി ചികിത്സ നിഷേധിക്കുകയായിരുന്നുവെന്ന് അയൽവാസിയായ സരോജാമ്മ സ്വകാര്യ മാധ്യമങ്ങളോട് പറഞ്ഞു.