Saturday, May 18, 2024
spot_img

ജനങ്ങളെ വലച്ച് കെട്ടിടസെസ് കൊള്ള; പിഴിഞ്ഞെടുത്തത് 324 കോടി രൂപ!

തിരുവനന്തപുരം : പത്തു ലക്ഷം രൂപയ്ക്ക് മുകളിൽ നിർമ്മാണചെലവ് വരുന്ന കെട്ടിടങ്ങൾ നിർമിക്കുമ്പോൾ വ്യക്തികളിൽനിന്ന് ഈടാക്കുന്ന സെസ് ഇനത്തിൽ 2022–23 സാമ്പത്തിക വർഷം സർക്കാർ പിരിച്ചെടുത്തത് 324 കോടി രൂപ. കെട്ടിട നിർമാണ സെസ് നിർബന്ധമായി പിരിക്കണമെന്ന് സർക്കാർ നിർദേശം കൂടി വന്നതോടെ വൻ വർധനവാണ് പിരിവിൽ ഉണ്ടായിരിക്കുന്നത്. 2021–22 സാമ്പത്തിക വർഷം 285 കോടി രൂപയാണ് പിരിച്ചെടുത്തത്. ഈ സാമ്പത്തിക വർഷം 39 കോടി രൂപയുടെ വർധനവാണ് ഉണ്ടായത്.

എന്നാൽ കെട്ടിടം നിർമിക്കുമ്പോൾ വ്യക്തികളിൽനിന്ന് പതിനായിരം രൂപയ്ക്കു മുകളിൽ സെസിനത്തിൽ ഈടാക്കിയിട്ടും നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പെൻഷൻ ആറു മാസമായി നൽകുന്നില്ല. ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ കഴിഞ്ഞ വർഷം സെപ്റ്റംബർ വരെയുള്ള പെൻഷൻ മാത്രമേ നിലവിൽ വിതരണം ചെയ്തിട്ടുള്ളു. 1600 രൂപയാണ് പ്രതിമാസ പെൻഷൻ. അതേസമയം, ബോർഡിന്റെ ജീവനക്കാരിൽ 283പേർ താൽക്കാലിക ജീവനക്കാരും 15 പേർ സ്ഥിരം ജീവനക്കാരുമാണ്. പാർട്ടി ശുപാർശയാൽ ജോലിക്ക് കയറിയവരാണ് പലരും. കുടിശിക പിരിച്ചെടുക്കുന്നതിനാണ് താൽക്കാലിക ജീവനക്കാരെ നിയമിച്ചിരിക്കുന്നത്.

കെട്ടിടം നിർമിക്കുമ്പോൾ വ്യക്തികളിൽ നിന്ന് സെസായി പിരിക്കുന്ന തുകയിൽ നിന്നാണ് തൊഴിലാളികൾക്ക് ക്ഷേമപെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നത്. 10 ലക്ഷം രൂപ മുതൽ നിർമാണ ചെലവു വരുന്ന കെട്ടിടങ്ങൾക്ക് ആകെ ചെലവിന്റെ 1% തുകയാണ് സെസ് ഇനത്തിൽ ബോർഡിലെത്തുന്നത്. അതേസമയം 1995 നവംബറിന് മുൻപ് നിർമിച്ച കെട്ടിടങ്ങൾക്കും ലൈഫ് മിഷൻ പദ്ധതി പ്രകാരമുള്ള വീടുകൾക്കും സൈസില്ല.

1996ലെ ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ സെസ് നിയമവും ചട്ടങ്ങളും പ്രകാരം ബില്‍ഡിങ് സെസ് ബാധകമാകുന്ന കെട്ടിടങ്ങൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുമ്പോൾ അതിന്റെ പകർപ്പ് തദ്ദേശ സ്ഥാപനങ്ങൾ ലേബർ ഓഫിസർക്ക് നൽകണം. ലേബർ ഓഫിസർമാരാണ് തുക പിരിച്ചെടുക്കുന്നത്. കെട്ടിടം നിർമിക്കുമ്പോഴും പൂർത്തിയാകുമ്പോഴും അടയ്ക്കുന്ന ഫീസിനു പുറമേ വാർഷിക വസ്തു നികുതിയും അടയ്ക്കുന്ന ജനങ്ങളുടെ മേലാണ് സെസിന്റെ അമിതഭാരവും അടിച്ചേൽപ്പിക്കുന്നത്.

Related Articles

Latest Articles