കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട (Gold Seized In Kannur Airport). സംഭവത്തിൽ ഒരാളെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കാസർകോട് പെരിങ്ങളം സ്വദേശി അഹമ്മദാണ് വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ചത്. 702 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നും പിടികൂടിയത്. അഹമ്മദിൽ നിന്നും പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 34 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് പറഞ്ഞു. കസ്റ്റംസ് അസി. കമ്മീഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി. മാധവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അതേസമയം കേരളത്തിലെ പ്രധാന സ്വർണക്കടത്ത് കേന്ദ്രമായി മാറിയിരിക്കുകയാണ് കണ്ണൂർ വിമാനത്താവളം. കഴിഞ്ഞദിവസവും കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്നും 26 ലക്ഷത്തിന്റെ 528 ഗ്രാം സ്വർണ്ണം പിടികൂടിയിരുന്നു. സംഭവത്തിൽ നാദാപുരം സ്വദേശികളായ അമ്മയും മകളും പിടിയിലായത്. പേസ്റ്റ് രൂപത്തിലാക്കി പാന്റിനുള്ളിൽ തേച്ച് പിടിപ്പിച്ചാണ് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. ഇതിനുതൊട്ടുപിന്നാലെയാണ് ഇന്ന് വീണ്ടും മറ്റൊരു സ്വർണ്ണവേട്ട കൂടി ഉണ്ടായിരിക്കുന്നത്.