മുംബൈ: പണപ്പെരുപ്പം പിടിച്ചുനിർത്താൻ ആർബിഐ തുടർച്ചയായി മൂന്നാം തവണയും റിപ്പോ നിരക്ക് വര്‍ധിപ്പിച്ചു. ഇത്തവണ 0.50ശതമാനം കൂട്ടിയതോടെ റിപ്പോ നിരക്ക് 5.40ശതമാനമായി.
മെയിലെ അസാധാരണ യോഗത്തില്‍ 0.40ശതമാനവും ജൂണില്‍ 0.50ശതമാനവുമാണ് നിരക്കില്‍ വര്‍ധനവരുത്തിയത്. ഇത്തവണത്തെ വര്‍ധനവോടെ മൂന്നുമാസത്തിനിടെ നിരക്കിലുണ്ടായ വര്‍ധന 1.40ശതമാനമായി.
രാജ്യത്തെ പണപ്പെരുപ്പം തുടര്‍ച്ചയായി ആറാമത്തെ മാസവും ആര്‍ബിഐയുടെ ക്ഷമതാപരിധിയായ ആറുശതമാനത്തിന് മുകളിലാണ്. ഉപഭോക്ത വില സൂചിക പ്രകാരമുള്ള വിലക്കയറ്റം ജൂണില്‍ 7.01ശതമാനമായിരുന്നു.ആര്‍ബിഐയുടെ പ്രഖ്യാപനംവരും മുമ്പെതന്നെ ബേങ്കുകള്‍ വായ്പാ പലിശ ഉയര്‍ത്തിതുടങ്ങിയിരുന്നു.
ആർബിഐ മോണിറ്ററി പോളിസി കമ്മിറ്റി ഓഗസ്റ്റ് മൂന്നിനാണ് ധന നയ യോഗം ചേർന്നത്. മൂന്ന് ദിവസത്തെ മീറ്റിങ് ഇന്ന് അവസാനിക്കുകയും ചെയ്തു. പോളിസി നിരക്ക് വർധിപ്പിക്കാൻ എംപിസി ഏകകണ്ഠമായി തീരുമാനിച്ചതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. ആർബിഐ എംപിസി മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റിയും (എംഎസ്എഫ്) ബാങ്ക് നിരക്കുകളും 5.15 ശതമാനത്തിൽ നിന്ന് 5.65 ശതമാനമായി പരിഷ്കരിച്ചതായി ഗവർണർ ദാസ് അറിയിച്ചു. രാജ്യത്ത് നടപ്പ് സാമ്പത്തിക വർഷത്തിലെ പണപ്പെരുപ്പം 6.7 ശതമാനവും 2023-24 സാമ്പത്തിക വർഷത്തിൽ ഇത് 5 ശതമാനവും ആയിരിക്കുമെന്ന് അദ്ദേഹം പ്രവചിച്ചു