അരൂർ: കഴിഞ്ഞ ദിവസം രാത്രി ചത്ത പട്ടിയെ പേപ്പർ കവറിൽ പൊതിഞ്ഞ് ഐപി കെട്ടിടത്തിനകത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പകർച്ചവ്യാധികൾ പെരുകുന്ന സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. പ്രദേശവാസികളുടെ ഏക ആശ്രയമായ ആശുപത്രി സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു. രാത്രികാലങ്ങളിൽ ആളൊഴിഞ്ഞ കെട്ടിടങ്ങളിൽ സാമൂഹ്യവിരുദ്ധർ കൂട്ടം കൂടി മദ്യവും മറ്റ് ലഹരി പദാർത്ഥങ്ങളും ഉപയോഗിക്കുന്നതായി സൂചനയുണ്ട്.
ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരോ സിസിടിവി ക്യാമറയോ ഇല്ലാത്തത് ഇവർക്ക് കൂടുതൽ സഹായമാണ്. ആശുപത്രിയുടെ സുരക്ഷക്ക് സെക്യൂരിറ്റി ജീവനക്കാരനേയും സിസിടിവി ക്യാമറയും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടും മാനേജ്മെന്റ് അനുകൂല നടപടി സ്വീകരിച്ചിട്ടില്ലെന്ന് പരാതിയുണ്ട്. ചത്ത പട്ടിയെ ആശുപത്രി കെട്ടിടത്തിനകത്ത് ഉപേക്ഷിച്ച നടപടിയിൽ ആശുപത്രി അധികൃകർ പൂച്ചാക്കൽ പൊലീസിൽ പരാതി നൽകി.