കന്യാകുമാരി: ചിന്നക്കനാലിനെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ അരിക്കൊമ്പനെ കാടുകടത്തിയിട്ട് ഇന്നേക്ക് നാല് മാസം. നാലു മാസം കൊണ്ട് കൊമ്പന് ഉണ്ടായിരിക്കുന്നത് വലിയ മാറ്റങ്ങളാണെന്ന് തമിഴ്‌നാട് വനംവകുപ്പ് വ്യക്തമാക്കുന്നു. പുതിയ സ്ഥലത്ത് അരിക്കൊമ്പന് പുതിയ കുടുംബവും കൂട്ടുകാരുമൊക്കെയായെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു. രണ്ട് കുട്ടിയാനകൾ ഉൾപ്പെടുന്ന പത്തംഗ കാട്ടാന സംഘത്തിലാണത്രെ ഇപ്പോൾ അരിക്കൊമ്പനുള്ളത്.
തമിഴ്നാട്ടിലെ മുട്ടൻതുറൈ വനമേഖലയിലുൾപ്പെട്ട കോതയാർ വനത്തിലാണ് നിലവിൽ അരിക്കൊമ്പനുള്ളത്. ജൂൺ മാസം മുതൽ അരിക്കൊമ്പൻ ഇവിടെത്തന്നെയുണ്ട്. ഇതിനിടയിലാണ് കോതയാർ വനത്തിലെ കാട്ടാനസംഘത്തിൽ അരിക്കൊമ്പന് പ്രവേശനം ലഭിച്ചത്. ആനക്കൂട്ടത്തോട് ഇണങ്ങിയതിനാൽ അരിക്കൊമ്പനെ നിരീക്ഷിക്കാൻ ഏർപ്പെടുത്തിയ വാച്ചർമാരുടെ എണ്ണം തമിഴ്നാട് വനംവകുപ്പ് കുറച്ചിട്ടുണ്ട്.