മധുര∙ മധുര മെഡിക്കൽ കോളജിലെ ലൈംഗിക പീഡന പരാതിയില്‍ അനസ്തേഷ്യ വിഭാഗം മേധാവി സയിദ് താഹിർ ഹുസൈനെ സസ്പെന്‍ഡ് ചെയ്തു. 41 പെൺകുട്ടികളാണ് ഇയാൾക്കെതിരെ ലൈംഗിക അതിക്രമ പരാതിയുമായി മുന്നോട്ട് വന്നത് .
കഴിഞ്ഞ 10–ാം തീയതി ധനലക്ഷ്മി കമ്മിഷനെ അന്വേഷണത്തിനായി മെഡിക്കൽ കോളജ് അധികൃതർ നിയോഗിച്ചിരുന്നു. അന്വേഷണ കമ്മിഷൻ മുൻപാകെ 41 പേർ പരാതി നൽകി. ഇവരിൽ 18 പേർ കോളേജിലെത്തന്നെ കുട്ടികളാണ്. ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ പോലും ഇയാൾ അശ്ശീല ചുവയോടെ സംസാരിച്ചുവെന്നു പരാതിക്കാർ പറയുന്നു. മേയ് 16 ന് അന്വേഷണക്കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് സയിദ് താഹിർ ഹുസൈനെതിരെ കമ്മിഷൻ നടപടി. കമ്മീഷൻ ഇയാൾക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിരുന്നു.
നേരത്തെയും സയിദ് താഹിർ ഹുസൈനെതിരെ ഇത്തരത്തിൽ ആരോപണമുണ്ടായിട്ടുണ്ട്. 2017ൽ 27 പേർ പരാതി നൽകിയിരുന്നു. അന്ന് സയിദിനെതിരെ നടപടിയെടുത്തില്ല. പരാതികൾ വ്യാജമാണെന്ന് സയിദ് പറയുന്നു. അതേസമയം, വിഷയത്തിൽ ഇതുവരെ കോളജ് അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നാണ് വിവരം.