ബ്രസീലിൽ വിനോദ സഞ്ചാരികളുടെ ബോട്ടുകൾക്ക് മുകളിൽ കൂറ്റന്‍പാറ അടര്‍ന്ന് വീണു ഏഴ് പേർക്ക് ദാരുണാന്ത്യം. മൂന്നുപേരെ കാണാതായി. 32 പേര്‍ക്ക് പരിക്കേറ്റു. ബ്രസീലിയന്‍ സംസ്ഥാനമായ മിനാസ് ഗെറൈസില്‍ ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.
വെള്ളച്ചാട്ടവും ചെങ്കുത്തായ പാറക്കെട്ടും കാണാനാണ് വിനോദ സഞ്ചാരികൾ ഫുർനാസ് തടാകത്തിൽ എത്താറുള്ളത്. ബോട്ടുകളിൽ ഇതു രണ്ടും ആസ്വദിക്കുന്നതിനിടെയാണ് കൂറ്റൻ പാറ ഇവർക്ക് മുകളിലേയ്ക്ക് പൊട്ടിവീണത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപകടത്തില്‍ രണ്ടു ബോട്ടുകള്‍ തകര്‍ന്നു. ബോട്ടുകളില്‍ നിറയെ വിനോദ സഞ്ചാരികളുമുണ്ടായിരുന്നു. പരിക്കേറ്റ 32 പേരില്‍ ഒന്‍പത് പേരുടെ ആരോഗ്യനില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.