ദില്ലി : ഭാരതത്തിന്റെ ഭക്ഷ്യസംസ്‌കരണ മേഖലയിൽ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ 50,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശനിക്ഷേപം നടന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന രണ്ടാമത് ‘വേള്‍ഡ് ഫുഡ് ഇന്ത്യ’യില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാരിന്റെ വ്യവസായ – കാര്‍ഷിക അനുകൂല നയങ്ങളുടെ ഫലമാണ് ഈ നേട്ടമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘വേള്‍ഡ് ഫുഡ് ഇന്ത്യ’യുടെ ഭാഗമായി ഒരു ലക്ഷത്തോളം സ്വയം സഹായ സംഘങ്ങള്‍ക്കുള്ള മൂലധന സഹായത്തിന്റെ വിതരണവും, ഫുഡ് സ്ട്രീറ്റിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു.
‘കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ സംസ്‌കൃത ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിയില്‍ 150 ശതമാനം വര്‍ധനവാണുണ്ടായത്. ഇതിനനുസൃതമായി ആഭ്യന്തര സംസ്‌കരണശേഷിയിലും ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്.’- മോദി വ്യക്തമാക്കി.
മോദി സര്‍ക്കാര്‍ ഭാരതത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്നും ഭക്ഷ്യസംസ്‌കരണ മേഖലയുടെ ഉയര്‍ച്ചയ്ക്കാവശ്യമായ കാര്യങ്ങള്‍ നടപ്പാക്കുമെന്നും കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍ പറഞ്ഞു