മുൻ മുഖ്യമന്ത്രി ഗുലാം നബി ആസാദിന് പിന്തുണ നൽകികൊണ്ട് ആം ആദ്മി പാർട്ടിയുടെ ജമ്മു കശ്മീർ യൂണിറ്റിലെ നേതാക്കൾ രാജി സമർപ്പിച്ചു. ഉധംപൂരിൽ നിന്നുള്ള എഎപിയുടെ 51 പ്രവർത്തകരാണ് രാജിവെച്ചത് .
‘ഞങ്ങൾ എല്ലാവരും ആസാദ് സാഹിബിനെ പിന്തുണയ്ക്കുന്നു’
കോൺഗ്രസ് പാർട്ടി എല്ലായ്‌പ്പോഴും ഉധംപൂർ ജില്ലയെ അവഗണിച്ചു, പുറത്തുനിന്നുള്ളവരെ ജില്ലാ പ്രസിഡന്റാക്കി, ചിലപ്പോൾ രാംനഗറിലെ ജനങ്ങൾക്ക് പ്രാധാന്യം നൽകി, ചിലപ്പോൾ ചെനാനിയിലെ അനുയായികൾക്ക് പ്രാധാന്യം നൽകിയെന്ന്” എഎപിയിൽ നിന്ന് രാജി വെച്ച നേതാക്കളിലൊരാളായ അശ്വനി ഖജൂരിയ പ്രസ്താവനയിൽ പറഞ്ഞു. , കോൺഗ്രസ് പാർട്ടിയുടെ അവസ്ഥ ഇന്ത്യയൊട്ടാകെ മോശമായിക്കൊണ്ടിരിക്കുകയാനിന്നും അവർ കൂട്ടിച്ചേർത്തു.
ഉടൻ തന്നെ സ്വന്തം രാഷ്ട്രീയ പാർട്ടി ആരംഭിക്കുന്ന ഗുലാം നബി ആസാദ്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ വെളിച്ചത്തിൽ ജമ്മു കശ്മീരിൽ ഒരു മെഗാ റാലി ആസൂത്രണം ചെയ്യുന്നുണ്ട് . സെപ്തംബർ നാലിന് സൈനിക് ഫാമിൽ നടക്കുന്ന റാലിയ്ക്കായി മുൻ മുഖ്യമന്ത്രി ജമ്മുവിലെത്തും. അടുത്ത രണ്ട് ദിവസം ജമ്മുവിൽ തങ്ങി മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. അതിനുശേഷം, അദ്ദേഹം പൊതുയോഗങ്ങൾക്കായി ചിനാർ വാലി, ദോഡ, കിഷ്ത്വാർ, റംബാൻ എന്നീ ജില്ലകളിലേയ്ക്ക് പോകും. പ്രവിശ്യാ തലത്തിന് ശേഷം, ആസാദ് തന്റെ ശ്രദ്ധ ജില്ലാ തലത്തിലേയ്ക്ക് മാറ്റും, അടുത്ത തെരഞ്ഞെടുപ്പിൽ 60 സീറ്റുകൾ നേടുമെന്ന പ്രതീക്ഷയോടെ ജമ്മു കശ്മീർ നിയമസഭയിലെ 90 സീറ്റുകളിലും അദ്ദേഹം സ്ഥാനാർത്ഥികളെ നിർത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു.