ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പിൽ ലഭ്യമാകുന്ന അവസാന കണക്കുകൾ പ്രകാരം 59. 08 % വോട്ട് പോൾ ചെയ്തു. ഏറ്റവും കൂടുതല്‍ പോളിംഗ് പശ്ചിമബംഗാളിലും കുറവ് പോളിംഗ് ജമ്മുകാശ്മീരിലും രേഖപ്പെടുത്തി. ആറാം ഘട്ടത്തിലെ ശ്രദ്ധാകേന്ദ്രകേന്ദങ്ങളായ ദില്ലിയിലും താരതമ്യേനെ കുറഞ്ഞ പോളിംഗാണ് രേഖപ്പെടുത്തിയത്. അന്തിമ കണക്കുകളിൽ വോട്ടിങ് ശതമാനത്തിൽ വ്യത്യാസം ഉണ്ടായേക്കാം. ഉച്ചകഴിഞ്ഞ് 3 മണി വരെ 49.2% പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്.
രാജ്യത്തെ 58 മണ്ഡലങ്ങളിലാണ് ഇന്ന് ജനം വിധിയെഴുതിയത്. ആറു സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലും ജനമിന്ന് പോളിംഗ് ബൂത്തിലെത്തി. 889 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. 543 ലോക്‌സഭാ സീറ്റുകളിൽ 486 എണ്ണത്തിലും വോട്ടെടുപ്പ് പൂർത്തിയായി.
പശ്ചിമ ബംഗാളില്‍ പല ബൂത്തുകളിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജമ്മു കശ്മീരിലെ അനന്ദ്നാഗ് രജൗരിയില്‍ പോളിംഗ് ഏജന്റിനെ പോലീസ് അറസ്റ്റ് ചെയ്തെന്നാരോപിച്ച് പിഡിപി അദ്ധ്യക്ഷ മെഹബൂബ മുഫ്തി പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി.