Friday, January 2, 2026

രാജ്യം 5 ജി യുഗത്തിലേക്ക് കുതിക്കാൻ ലേലത്തിന് കൊടിയേറി; സാങ്കേതികവിദ്യയിൽ പുതിയ ചുവടുവെയ്പിന് കൊമ്പുകോർത്ത് നാല് കമ്പനികൾ

മുംബൈ: 5 ജി സ്പെക്ട്രം ലേലം ഇന്ന് ആരംഭിച്ചു. 72 ജിഗാഹെട്സിലേറെ എയര്‍വേവുകളാണ് ലേലത്തില്‍ വയ്ക്കുന്നത്. രാവിലെ 10 മണിക്ക് ആരംഭിച്ച ലേലത്തിൽ റിലയൻസ് ജിയോയും ഭാരതി എയർടെലും ഉൾപ്പെടെ നാല് കമ്പനികൾ ആണ് ലേലം വിളിക്കുക. രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ ലേലം നടക്കും. ലേലത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ കുറഞ്ഞത് ഒന്നരലക്ഷം കോടിയോളം രൂപയാണ് വരുമാനമായി പ്രതീക്ഷിക്കുന്നത്

കേന്ദ്ര ക്യാബിനെറ്റ് 5 ജി ലേലത്തിന് പ്രധാനമന്ത്രിയുെട അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായത് ഇക്കഴിഞ്ഞ ജൂണിലാണ്. പിന്നാലെ റിലയൻസ് ജിയോ, അദാനി ഗ്രൂപ്പ്, ഭാരതി എയർടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ കമ്പനികൾ ലേലത്തില്‍ പങ്കെടുക്കാനും തയ്യാറായി. ടെലികോം മന്ത്രാലയമാണ് ഇ–ലേലം നടത്തുക.

നാല് വമ്പന്‍ കമ്പനികളാണ് സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കുന്നത്. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയും സുനില്‍ ഭാരതി മിത്തലിന്‍റെ എയര്‍ടെല്ലും വോഡഫോണ്‍–ഐഡിയ എന്ന വി.ഐയും. എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അദാനി ഗ്രൂപ്പും ലേലത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടിയിട്ടുണ്ട്. എന്നാല്‍ ടെലികോം സേവനങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയിലല്ല, വിമാനത്താവളവും തുറമുഖവും ഉള്‍പ്പെടെ അദാനി ഗ്രൂപ്പിന്‍റെ വ്യവസായ ആവശ്യത്തിനാണ് സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കുന്നതെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അതിനാല്‍ അംബാനി–അദാനി പോര് തല്‍ക്കാലത്തേക്ക് ഉണ്ടാകില്ല.
ലോ ഫ്രീക്വൻസി ബാന്‍ഡ് വിഭാഗത്തില്‍ 600 മെഗാഹെഡ്സ്, 700 , 800 , 900 , 1800 2100 , 2300 എന്നിവയാണ് ഉള്ളത് . മിഡ് ഫ്രീക്വൻസ് ബാന്‍ഡില്‍ 3300 മെഗാ ഹെഡ്സും ഹൈ ഫ്രീക്വൻസി ബാന്‍ഡില്‍ 26 ഗിഗാ ഹെഡ്സുമാണ് ഉള്ളത്. ഇതില്‍ മിഡ് , ഹൈ ഫ്രീക്വന്‍സി ബാന്‍ഡുകളാണ് ടെലികോം കമ്പനികൾ പ്രധാനമായും നോട്ടമിടുന്നത്. 5 ജി ഇന്‍റർനെറ്റ് നിലവിലെ 4ജിയേക്കാള്‍ പത്ത് ഇരട്ടി വേഗം ഉള്ളതായിരിക്കും എന്നാണ് വിലയിരുത്തല്‍.

ലേലത്തില്‍ പങ്കെടുക്കുന്ന കമ്പനികളുടെ എണ്ണം പരിമിതമായതും സ്പെക്ട്രം ആവശ്യത്തിന് ലഭ്യമായ സാഹചര്യവും ഉള്ളതിനാല്‍ വാശിയേറിയ ലേലം വിളികള്‍ ഒരുപക്ഷെ ഉണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് വിദഗ്ധരുടെയൊക്കെ വിലയിരുത്തല്‍.

നിലവില്‍ നാല് കമ്പനികളും കൂടി എഎംഡി എന്ന ഏണസ്റ്റ് മണി ഡെപ്പോസിറ്റായി 21,800 കോടി രൂപ ഇതിനോടകം ലേലത്തിലേക്ക് നിക്ഷേപിച്ചിട്ടുണ്ട്. അതില്‍ റിലൈയ്ൻസ് ജിയോ ഏറ്റവും കൂടിയ തുകയായ 14,000 കോടിയും എയര്‍ടെല്‍ 5,500 , വൊഡാഫോണ്‍ ഐഡിയ 2,200 കോടിയും നിക്ഷേപിച്ചിട്ടുണ്ട്. നൂറ് കോടി രൂപ മാത്രമാണ് അദാനി ഗ്രൂപ്പ് എഎംഡിയായി നിക്ഷേപിച്ചത്. എത്രത്തോളം എയര്‍വേവുകള്‍ കമ്പനി വാങ്ങാന്‍ പോകുന്നുവെന്നതിന്‍റെ സൂചനകൂടിയാണ് ഈ തുകകള്‍. ഈ മാസാവസാനത്തോടെ 5 ജി സ്പെക്ട്രം ലേലത്തിലെ അന്തിമചിത്രമാകും. വര്‍ഷാവസാനത്തോടെ രാജ്യത്ത് 5 ജി സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലേലം കഴിഞ്ഞാല്‍ കമ്പനികള്‍ 5 ജി ലഭ്യമാക്കാനുള്ള അവരവര്‍ക്ക് ലഭിച്ച സര്‍ക്കിളുകളില്‍ അടിസ്ഥാന സൗകര്യവികസനം ഒരുക്കിത്തുടങ്ങും. തുടക്കത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 13 നഗരങ്ങളിലാകും 5 ജി സേവനം. നിര്‍മിത സാങ്കേതിക വിദ്യ–ആളില്ലാ കാര്‍ ഇങ്ങനെ സങ്കീര്‍ണമായ സൗകര്യങ്ങള്‍ക്കെല്ലാം 5 ജി കൂടിയെ തീരൂ. നിലവില്‍ ലോകത്ത് ഏഴുപതിലേറെ രാജ്യങ്ങളില്‍ 5 ജി സേവനം ലഭ്യമാണ്. 2030 ഓടെ 6 ജി സേവനം തുടങ്ങാനുള്ള തയാറെടുപ്പിലാണ് രാജ്യം.

ഇത്തവണത്തെ ലേലത്തില്‍ ഒരു പ്രത്യേകതയുള്ളത് ആദ്യമായി സ്വകാര്യ കമ്പനികള്‍ക്ക് നെറ്റ് വര്‍ക്കിനായി സ്പെക്ട്രം അനുവദിക്കുന്നു എന്നതാണ്. വ്യവസായ മേഖലയെ അത്ഭുതപ്പെടുത്തികൊണ്ട് ലേലത്തിലേക്ക് അദാനി കടന്നു വന്നത്. അത് പക്ഷെ ചർച്ചയായപ്പോള്‍ അഭ്യൂഹങ്ങള്‍ തള്ളി കമ്പനി പറഞ്ഞത് തങ്ങള്‍ ടെലികോം രംഗത്തെക്കല്ലെന്നും അദാനി വിമാനത്താവളങ്ങള്‍ക്കും തുറമുഖങ്ങള്‍ക്കും ഉടമസ്ഥതയിലുള്ള അനുബന്ധ കമ്പനികളിലുമെല്ലാം സ്വകാര്യ നെറ്റ്‍വർക്ക് ഒരുക്കാനായാണ് സ്പെക്ട്രം വാങ്ങുന്നത് എന്നുമാണ്. ഇതൊടൊപ്പം കമ്പനിയുടെ ഇന്‍റ‍ർനെറ്റ് സുരക്ഷയും ഒരൂ വിഷയമാണെന്ന് അദാനി ചൂണ്ടിക്കാട്ടിയിരുന്നു. അത് എന്തായാലും മറ്റ് നെറ്റ്‍വർക്ക് ഉപയോഗിക്കുമ്പോഴുള്ള വിവരചോർച്ചയും സുരക്ഷയും അടക്കമുള്ള ഗൗരവമുള്ള വിഷയങ്ങള്‍ വീണ്ടും ചർച്ചയാക്കുന്നതിന് കാരണമാകുകയും ചെയ്തു.

Related Articles

Latest Articles