പാലക്കാട് ∙ സംസ്ഥാനത്ത് സ്‌കൂൾ തുറക്കാൻ ഇനി 6 ദിവസം കൂടി. ഇതോടെ സ്കൂൾ വിപണി സജീവമായിരിക്കുകയാണ്. ബാഗുകളും കുടകളും വാട്ടർ ബോട്ടിലുകളും ബുക്കുകളും ഒക്കെ വാങ്ങാൻ തിക്കിത്തിരക്കുകയാണ് മാതാപിതാക്കൾ. അതെസമയം നോട്ട്ബുക്ക്, ബോക്സ്, പൗച്ച്, പേന, പെൻസിൽ, ബ്രൗൺ പേപ്പർ എന്നിവയ്ക്കെല്ലാം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു വില കൂടിയിട്ടുണ്ട്. പഠനോപകരണങ്ങൾക്ക് 20 ശതമാനത്തോളം വില വർധിച്ചു. നോട്ട്ബുക്ക് 30 രൂപ മുതലാണു വില. പേന, പെൻസിൽ, ഇൻസ്ട്രുമെന്റ് ബോക്സ്, ലഞ്ച് ബോക്സ് എന്നിവയ്ക്കും വില കൂടി. 5 രൂപയ്ക്ക് കിട്ടിയിരുന്ന പേനയ്ക്ക് ഒരു രൂപ വർധിച്ചു. ബാഗുകൾക്ക് 350 രൂപ മുതലാണ് വില
350 മുതൽ 2500 രൂപ വരെ വിലയുള്ള ബാഗുകൾ വിപണിയിലുണ്ട്. കുടകളുടെ വില 300ൽ തുടങ്ങുന്നു. വാട്ടർ ബോട്ടിലുകൾ 150 രൂപ മുതലും ടിഫിൻ ബോക്സ് 200 രൂപ മുതലും. 200 രൂപ മുതൽ വിലയുള്ള മഴക്കോട്ടുകൾ വിപണിയിൽ ലഭ്യം.
ഇത്തവണ കുട്ടികൾ ധരിക്കുന്ന ഹെൽമറ്റിനും ആവശ്യക്കാർ ഏറെയാണ്. നാലു വയസ്സിനു മുകളിലുള്ള കുട്ടികൾക്കു ഹെൽമറ്റ് നിർബന്ധമാക്കിയതും സംസ്ഥാനത്തെ നിരത്തുകളിലുടനീളം എഐ ക്യാമറകൾ സ്ഥാപിച്ചതും കുട്ടി ഹെൽമറ്റ് വിൽപന സജീവമാക്കിയെന്നാണ് വ്യാപാരികൾ അഭിപ്രായപ്പെടുന്നത്. 3 വയസ്സ് മുതലുള്ള കുട്ടികൾക്ക് ഉപയോഗിക്കാവുന്ന ഹെൽമറ്റുകളാണ് വിപണിയിൽ ലഭ്യമായിരിക്കുന്നത്. 850 രൂപ മുതലാണ് വില.