ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ സംസ്ഥാനത്തുനീളം ഏഴ് മരണം റിപ്പോർട്ട് ചെയ്തു. പാലക്കാട് ജില്ലയിൽ മാത്രം 3 പേരാണ് ഇന്ന് മരിച്ചത്. പാലക്കാട് 3 പേരും മലപ്പുറത്ത് 2 പേരും ആലപ്പുഴയിൽ ഒരാളുമാണ് മരിച്ചത്
പാലക്കാട്
പാലക്കാട് പെരുമാട്ടി വിളയോടിയിൽ വോട്ടു ചെയ്ത ശേഷം പുറത്തിറങ്ങി ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ വയോധികൻ കുഴഞ്ഞു വീണു മരിച്ചു. വിളയോടി നല്ല മാടൻ ചള്ള എസ്എൻ യുപി സ്ക്കൂളിലെ 155 ബൂത്തിൽ വോട്ട് ചെയ്ത വിളയോടി പുതുശ്ശേരി കുമ്പോറ്റ ചാത്തു മകൻ കണ്ടൻ (73) ആണ് മരിച്ചത്. ചിറ്റൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയിൽ വോട്ട് ചെയ്യാനെത്തിയ വോട്ടർ കുഴഞ്ഞു വീണു മരിച്ചു. വാണിവിലാസിനി മോഡൻകാട്ടിൽ ചന്ദ്രൻ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
തേങ്കുറുശ്ശിയിൽ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. വടക്കേത്തറ ആലക്കൽ വീട്ടിൽ സ്വാമിനാഥന്റെ മകൻ എസ്.ശബരി (32) ആണ് മരിച്ചത്. വടക്കേത്തറ ജിഎൽപി സ്കൂളിൽ വോട്ട് ചെയ്തു മടങ്ങുമ്പോഴാണ് സംഭവം.
കോഴിക്കോട്
കോഴിക്കോട് കുറ്റിച്ചിറയിൽ സ്ലിപ് വിതരണം നടത്തിയിരുന്ന സിപിഎം പ്രവർത്തകനായ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എൻജിനീയർ കുഞ്ഞിത്താൻ മാളിയേക്കൽ കെ.എം.അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മലപ്പുറം
മലപ്പുറം തിരൂരിൽ തിരഞ്ഞെടുപ്പ് ക്യൂവിൽ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകൻ ഹൃദയസ്തംഭനം മൂലം മരിച്ചു. നിറമരുതൂർ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്കൂളിലെ 130–ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കൽ) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചത്.
പരപ്പനങ്ങാടിയിൽ വോട്ടു ചെയ്യാൻ ബൈക്കിൽ പോയ ആൾ വാഹനമിടിച്ച് മരിച്ചു. ബിഎം സ്കൂളിനു സമീപമുണ്ടായ അപകടത്തിൽ നെടുവാൻ സ്വദേശി ചതുവൻ വീട്ടിൽ സൈദു ഹാജി (75) ആണു മരിച്ചത്. ലോറി തട്ടി ബൈക്കിൽനിന്നു വീഴുകയായിരുന്നു.
ആലപ്പുഴ
ആലപ്പുഴ കാക്കാഴം എസ്എൻ വി ടിടിഐ സ്ക്കൂളിൽ വോട്ട് ചെയ്തിറങ്ങിയ കാക്കാഴം വെളിപറമ്പ് സോമരാജൻ (82) കുഴഞ്ഞു വീണു മരിച്ചു. 138 നമ്പർ ബൂത്തിലെ വോട്ടറാണ്.