തൃശ്ശൂർ: തൃശൂരിലെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ 72 മണിക്കൂർ പണിമുടക്ക് തുടങ്ങി. പ്രതിദിന വേതനം 1500 ആക്കി ഉയര്‍ത്തുക, 50 ശതമാനം ഇടക്കാല ആശ്വാസം നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.ജില്ലയിലെ 24 ആശുപത്രികളിളാണ് ഇന്ന് പണിമുടക്ക് നടക്കുന്നത്. ഈ ആശുപത്രികളിൽ ഐസിയു പ്രവർത്തനം അടക്കം തടസപ്പെടുമെന്നാണ് വിവരം. നഴ്‌സുമാരുടെ സമരം തടയാനാകില്ലെന്ന് ഇന്നലെ കേരള ഹൈക്കോടതി നിലപാടെടുത്തിരുന്നു. 72 മണിക്കൂർ സമ്പൂർണ സമരമാണ് നഴ്സുമാരുടെ സംഘടനയായ യുഎൻഎ ആഹ്വാനം ചെയ്തത്.
ഇതിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്. നിർബന്ധിത സേവനം ഉറപ്പാക്കുന്ന എസ്‌മ ചട്ടത്തിന് കീഴിൽ നഴ്‌സുമാരെ കൊണ്ടുവരണമെന്ന് ആശുപത്രി മാനേജ്മെന്റുകൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതിൽ ഉപഹർജിയായാണ് തൃശ്ശൂരിലെ സമരത്തിനെതിരായി ഹർജി സമർപ്പിച്ചത്. വെക്കേഷന് ശേഷം കേസ് പരിഗണിക്കാമെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ വ്യക്തമാക്കി. ഹർജി സ്ഥിരമായി പരിഗണിക്കുന്ന ബെഞ്ച് അവധി ആയതിനാലാണ് ഈ ബെഞ്ചിൽ കേസ് എത്തിയത്.