Sunday, May 19, 2024
spot_img

കേരളത്തിന് വീണ്ടും തലകുനിക്കാം; ആലുവയിൽ വീണ്ടുമൊരു പിഞ്ചു കുഞ്ഞ് ക്രൂരപീഡനത്തിനിരയായി ആന്തരികാവയവങ്ങൾക്കടക്കം പരിക്കേറ്റ് മരണത്തോട് മല്ലിടുന്നു; ആലുവയിലുള്ള മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാൻ മുഴുവൻ പോലീസിനെയും ഉപയോഗിച്ചത് കുറ്റകൃത്യത്തിന് കാരണമായി ?

ആലുവ: അന്യസംസ്ഥാന തൊഴിലാളികളായ മാതാപിതാക്കളുടെ ആറു വയസ്സുകാരിയായ മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം ആലുവയിൽ മനുഷ്യത്വ രഹിതമായ മറ്റൊരു കുറ്റകൃത്യം കൂടി. അന്യസംസ്ഥാന തൊഴിലാളികളുടെ മകളായ 9 വയസ്സുകാരിയാണ് ഇത്തവണ പീഡനത്തിന് ഇരയായിരിക്കുന്നത്. മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ട് പോയാണ് പീഡിപ്പിച്ചിരിക്കുന്നത്. പ്രതിയെ കുറിച്ചുള്ള സിസിടിവി അടക്കമുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതി മലയാളിയാണ്. തിരുവനന്തപുരം സ്വദേശിയാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. പെൺകുട്ടിയും ദൃക്‌സാക്ഷികളും ദൃശ്യങ്ങളിൽ പ്രതിയെ തിരിച്ചറിഞ്ഞു കഴിഞ്ഞു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.

ഇരയായ പെൺകുട്ടി ഇപ്പോൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുട്ടിയുടെ രഹസ്യഭാഗങ്ങളിൽ ഗുരുതര പരിക്കുണ്ട്. ആന്തരികാവയവങ്ങൾക്കും പരിക്കുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിക്കുന്നു. എങ്കിലും കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. കുട്ടിയെ അടിയന്തിര ശസ്ത്രക്രിയയ്ക്കും വിധേയയാക്കിയിട്ടുണ്ട്. പീഡനത്തിന് ശേഷം പ്രതി സമീപത്തെ വയലിൽ ഉപേക്ഷിച്ച് കടന്നുകളുയയായിരുന്നു. നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ് ഇയാൾ.

ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ലെന്ന് സ്ഥലം എം എൽ എ അൻവർ സാദത്ത് അഭിപ്രായപ്പെട്ടു. ആറു വയസ്സുകാരിയെ അന്യസംസ്ഥാന തൊഴിലാളിയായ അസഫാക് ആലം പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന് ശേഷം നിരീക്ഷണം ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല എന്നാണ് പുതിയ സംഭവം തെളിയിക്കുന്നത്. അതേസമയം നിരീക്ഷണവും ജാഗ്രതയും ഉറപ്പാക്കി പൊതുജനങ്ങൾക്ക് സുരക്ഷ നൽകുന്നതിൽ പോലീസ് പരാജയപ്പെട്ടെന്നും പൊലീസിന് ക്രിമിനലുകളെ തടയുന്നതിനാവശ്യമായ ആൾബലം ഇല്ലായിരുന്നെന്നും വിമർശനമുണ്ട്. കൃത്യം നടക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ആലുവയിലുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷക്കായി പ്രദേശത്തെ മുഴുവൻ പോലീസുകാരെയും ഉപയോഗിക്കുന്നതാണ് ക്രിമിനലുകൾ വിളയാടാൻ കാരണമെന്നും വിമർശനമുണ്ട്.

Related Articles

Latest Articles