തിരുവനന്തപുരം: സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന വിലപ്പിടിച്ച തിമിംഗല ഛര്‍ദി (Ambergris) വില്ക്കാൻ ശ്രമിച്ച നാല് പേര് പിടിയില്‍. വെള്ളൂര്‍ സ്വദേശി ഷാജിയുടെ വീട്ടില്‍ നിന്ന് വില്പനയ്ക്ക് ശ്രമിക്കുമ്പോഴാണ് നാല് പേരെ വനംവകുപ്പ് പിടികൂടിയത്. കിളിമാനൂർ വെള്ളല്ലുർ സ്വദേശികളായ ഷാജി, സജീവ്, ബിജു, കോഴിക്കോട് ഉള്ള്യേരി സ്വദേശി രാധാകൃഷ്ണന് എന്നിവരാണ് പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പാലോട് വനം വകുപ്പിന്റെ അന്വേഷണം. വീടിന്റെ അടുക്കള ഭാഗത്ത് ബാഗില്‍ അഞ്ച് കഷ്ണങ്ങളായി ഒളിപ്പിച്ച നിലയിലായിരുന്നു ഇത് കണ്ടെത്തിയത്. പിടിച്ചെടുത്ത ആംബർ ഗ്രീസിന് അഞ്ച് കോടി രൂപ വിലവരുമെന്നാണ് വിലയിരുത്തൽ. പ്രതികള്‍ക്ക് അന്തര്‍സംസ്ഥാന ബന്ധമുള്ളതായി സംശയിക്കുന്നതായി അന്വേഷണ സംഘം അറിയിച്ചു.
തിമിംഗലം ഛര്‍ദ്ദിക്കുന്ന അവശിഷ്ടത്തിന്റെ പേരാണ് ആമ്പര്‍ഗ്രിസ്. സ്പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. വിപണിയില്‍ സ്വര്‍ണത്തോളം വിലമതിക്കുന്ന വസ്തുവാണിത്.പ്രധാനമായും സൗന്ദര്യവര്‍ധക വസ്തുക്കള്‍ നിര്‍മിക്കാനാണ് ആമ്പര്‍ഗ്രിസ് ഉപയോഗിക്കുന്നത്.

