തിരുവനന്തപുരം: തലസ്ഥാന ജില്ലയെ ഞെട്ടിച്ച പതിനാലുകാരിയുടെ (Kovalam Girl Murder) കൊലപാതകത്തിൽ പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി പോലീസ്. പ്രതികളായ റഫീഖയെയും മകൻ ഷെഫീക്കിനെയുമാണ് കൊലപാതകം നടന്ന കോവളത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ വൻ പോലീസ് കാവലിലായിരുന്നു തെളിവെടുപ്പ് നടന്നത്.
എന്നാൽ തെളിവെടുപ്പിനായി സ്ഥലത്തെത്തിച്ച ഇരുവർക്കും നേരെ പ്രദേശവാസികൾ പ്രതിഷേധമുയർത്തി. ഹെൽമെറ്റ് ധരിപ്പിച്ചാണ് ഇരുവരെയും തെളിവെടുപ്പിനെത്തിച്ചതും തെളിവെടുപ്പ് പൂർത്തിയാക്കിയതും. അയൽവാസിയായ വൃദ്ധയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായതോടെയാണ് ഒരുവർഷം മുൻപ് നടത്തിയ കൊലപാതകം ഇവർ സമ്മതിച്ചത്. കേസിൽ നേരത്തെ യഥാർത്ഥ പ്രതികളെ കണ്ടെത്താതിരുന്ന പോലീസ് നിരപരാധികളായ ദമ്പതികളെ പീഡിപ്പിച്ചത് വലിയ വിവാദമായിരുന്നു. 2020 ഡിസംബറിലാണ് റഫീഖയും മകൻ ഷെഫീഖും ചേർന്ന് അയൽവാസിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ വീടിന് അടുത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു അമ്മയും മകനും.
ഷെഫീഖുമായുള്ള പെൺകുട്ടിയുടെ സൗഹൃദം പുറംലോകം അറിയാതിരിക്കാൻ വേണ്ടിയായിരുന്നു കൊലപാതകം. നേരത്തെ ശാന്തകുമാരിയെ കൊല്ലാൻ ഉപയോഗിച്ച അതേ ചുറ്റിക തന്നെയാണ് ഗീതുവിനെ കൊല്ലാനും ഉപയോഗിച്ചതെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. കോവളം സ്റ്റേഷൻ പരിധിയിൽ പനങ്ങോട് വാടയ്ക്ക് താമസിക്കുമ്പോള്‍ ഷെഫീക്ക് അയൽവാസിയായ പെണ്‍കുട്ടിയുമായി പരിചയത്തിലായി. അസുഖബാധിതയായ പെണ്‍കുട്ടിയെ ഷെഫീഖ് ഉപദ്രവിച്ചു. ഇക്കാര്യം രക്ഷിതാക്കളോട് പറയുമെന്ന് പെണ്‍കുട്ടി പറഞ്ഞതോടെയാണ് അമ്മയും മകനും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയത്.