ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരർക്കെതിരായ പോരാട്ടം ശക്തമാക്കി സൈന്യം (Troops intensify fight against terrorists). ഇന്ന് രാവിലെ മുതൽ കുൽഗാമിൽ ഒളിവിൽ താമസിച്ചിരുന്ന ഭീകരർക്കെതിരെ സൈന്യം പോരാട്ടം ആരംഭിച്ചെന്ന രീതിയിലെ റിപ്പോർട്ടുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കുൽഗാമിലെ കുർബാത്‌പോറ മേഖലയിലാണ് പോരാട്ടം നടക്കുന്നത്. ഭീകരർ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മേഖലയിലേക്ക് ജമ്മുകശ്മീർ പോലീസ് എത്തിയത്.
മേഖലയിൽ പോലീസിന്റേയും സൈന്യത്തിന്റേയും സാന്നിധ്യം മനസ്സിലാക്കിയ ഭീകരർ വെടിയുതിർത്തതോടെ പോലീസ് സേനാ വിഭാഗം പോരാട്ടം ആരംഭിച്ചിരിക്കുകയാണ്. അവസാന ഭീകരനേയും വധിക്കും വരെ പോരാട്ടം തുടരുമെന്ന് ജമ്മുകശ്മീർ പോലീസ് മേധാവി ഐജി വിജയകുമാർ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ പൂഞ്ചിലും ബന്ദിപോറയിലും ഭീകരരെ കണ്ടെത്തി സൈന്യം വധിച്ചിരുന്നു.