തിരുവനന്തപുരം: കേരളത്തിൽ ശനിയാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 11 സെന്റിമീറ്റര്‍ വരെയുള്ള അതിശക്തമായ മഴയ്ക്കാണു സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കൂടാതെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെ മുതല്‍ ശനിയാഴ്ച വരെയും പത്തനംതിട്ടയില്‍ വെള്ളി, ശനി ദിവസങ്ങളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എന്നാൽ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെയുണ്ടായ രണ്ടാമത്തെ വലിയ വേനല്‍ മഴ എന്ന റെക്കോർഡ് 2022 സ്വന്തമാക്കിയതായാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തല്‍.
അതേസമയം, ജൂണ്‍ ഒന്നോടെ സംസ്ഥാനത്തു പെയ്തു തുടങ്ങുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇക്കുറി നേരത്തേ എത്തുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ പ്രവചനം. അഞ്ചു ദിവസം നേരത്തേ 27 നു തന്നെ കാലവര്‍ഷം കേരളത്തില്‍ പെയ്തു തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മാത്രമല്ല ചില സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികളുടെ വിലയിരുത്തല്‍ പ്രകാരം കാലവര്‍ഷം 26ന് തന്നെ പെയ്തു തുടങ്ങുമെന്നാണ്. ഇതോടെ സംസ്ഥാനത്ത് വരാനിരിക്കുന്നത് വലിയ മഴക്കാലമാണെന്ന് ഏറെക്കുറെ ഉറപ്പായതായി കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നു.