ദില്ലി: ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള നടപടി പിൻവലിച്ച് കേന്ദ്ര സർക്കാർ. ആധാർ കാർഡുകളുടെ ഫോട്ടോകോപ്പികൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാൽ ഒരു സ്ഥാപനവുമായോ മറ്റുള്ളവരുമായോ പങ്കുവയ്ക്കരുതെന്നാണ് ചെയ്യരുതെന്ന് സർക്കാരിന്റെ ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം നൽകിയ മുന്നറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിരുന്നത്.
ബെംഗളൂരുവിലെ യുഐഡിഎ മേഖല കേന്ദ്രം പുറത്തിറക്കിയ നിർദ്ദേശങ്ങളാണ് കേന്ദ്രസർക്കാർ റദ്ദ് ചെയ്തത്. ഫോട്ടോഷോപ്പിംഗ് വഴിയുള്ള തട്ടിപ്പ് ഒഴിവാക്കുന്നതിനാണ് മേഖല കേന്ദ്രം നിർദ്ദേശം നൽകിയതെന്നും എന്നാൽ ഇതു തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും കേന്ദ്രസർക്കാർ പുതിയ അറിയിപ്പിൽ വ്യക്തമാക്കി.
യുഐഡിഎഐ നൽകുന്ന ആധാർ കാർഡുകൾ ഉപയോഗിക്കുമ്പോൾ ഉടമകൾ സാധാരണ നിലയിലുള്ള ജാഗ്രത പാലിക്കാൻ മാത്രമേ നിർദ്ദേശമുള്ളൂ. ആധാർ സംവിധാനം ഉടമയുടെ സ്വകാര്യതയും ബയോമെട്രിക് വിവരങ്ങളും സംരക്ഷിക്കുന്ന തരത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നതെന്നും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും കേന്ദ്രസർക്കാർ വിശദീകരണം നല്‍കി.
അടിയന്തര ഘട്ടത്തില്‍ ആധാര്‍ നമ്പരിന്‍റെ അവസാന നാലക്കം മാത്രം വെളിപ്പെടുത്തുന്ന ‘മാസ്‌ക്ഡ്’ പകര്‍പ്പ് മാത്രം കൈമാറാനാണ് നേരത്തെ പുറത്തുവന്ന ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നത്.