ദില്ലി: കോവിഡ് വാക്‌സിനേഷൻ എടുക്കുന്നതിനുള്ള തിരിച്ചറിയൽ രേഖയായി ആധാര്‍വേണമെന്ന് അധികൃതര്‍ നിര്‍ബന്ധം പിടിക്കരുതെന്ന് (Supreme Court) സുപ്രീം കോടതി. വാക്സിനേഷൻ എടുക്കുന്നതിന് ആളുകൾ ആധാർ കാർഡ് വിശദാംശങ്ങൾ CO-WIN പോർട്ടലിൽ സമർപ്പിക്കുന്നത് നിർബന്ധമല്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് കോടതിയുടെ നിർദേശം.
വാക്‌സിന്‍ ലഭ്യമാക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്രം കോടതിയെ സത്യവാങ്മൂലത്തില്‍ അറിയിച്ചു. പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, റേഷന്‍ കാര്‍ഡ് തുടങ്ങി 9 തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വാക്‌സിനേഷന്‍ നടത്താമെന്ന് ആരോഗ്യമന്ത്രാലയം കോടതിയെ അറിയിച്ചിട്ടുണ്ട്. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
മഹാരാഷ്ട്രയിലെ സ്വകാര്യ ആശുപത്രിയില്‍ പാസ്‌പോര്‍ട്ട് നല്‍കിയിട്ടും ഹര്‍ജിക്കാരന് വാക്‌സിന്‍ നിഷേധിച്ച സംഭവത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം കോടതിയെ അറിയിച്ചു.