സിംഗപ്പൂര്‍: കോവിഡ് നിയന്ത്രണ നിയമങ്ങള്‍ പരിഹസിച്ചതിന് സിംഗപ്പൂരില്‍ ഇന്ത്യന്‍ വംശജന്‍ 4000 സിംഗപ്പൂര്‍ ഡോളര്‍ പിഴ. കോവിഡ് നിയമങ്ങള്‍ ലംഘിച്ചുവെന്ന കുറ്റങ്ങള്‍ ചുമത്തിയാണ് കോട്ര വെങ്കട സായ് റോഹന്‍കൃഷ്ണ(19)ക്ക് സിംഗപ്പൂര്‍ കോടതി പിഴയിട്ടത്.
കഴിഞ്ഞ വര്‍ഷം നടന്ന പുതുവര്‍ഷാഘോഷത്തിനിടെ നദീതീരത്ത് നടന്ന പരിപാടിയില്‍ സ്പൈഡര്‍മാന്റെ വേഷം ധരിച്ചാണ് സായ് എത്തിയത്. സായ് അടക്കം ഒൻപത് പേരാണ് ആഘോഷത്തിന് ഒത്തുചേര്‍ന്നത്. ആ സമയത്ത് സിംഗപ്പൂരില്‍ കോവിഡ് നിയന്ത്രണം കര്‍ശനമായതിനാല്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്നത് നിരോധിച്ചിരുന്നു. സംഘം മാസ്ക് ധരിക്കാതെയാണ് പരിപാടിയിൽ പങ്കെടുത്തത്.
യൂട്യൂബ് ചാനലിനായി പരിപാടി ആഘോഷമാക്കിയ സ്പൈഡര്‍മാന്‍ കൂടുതല്‍ ആളുകളെ ക്ഷണിക്കുകയും ചെയ്തു. വിഡിയോ അപ്‌ലോഡ് ചെയ്തതോടെയാണ് സംഗതി പ്രശ്നമായത്. നാലു മിനിറ്റ് 22സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ഈ വര്‍ഷത്തെ പുതുവര്‍ഷാഘോഷം ‘നിയമത്തിന്റെ മുഖത്തേറ്റ അടി’യാണെന്ന് സായ് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സിംഗപ്പൂര്‍ കോടതി നടപടി സ്വീകരിക്കുകയായിരുന്നു.

