തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവ്വകലാശാല ക്യാംപസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സർവ്വകലാശാലയിലെ താത്കാലിക സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ. വിമുക്തഭടൻ കൂടിയായ മണികണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വള്ളിക്കുന്ന് സ്വദേശിയായ മണികണ്ഠൻ ഡ്യൂട്ടിക്കിടെയാണ് പെണ്കുട്ടിയെ പീഡിപ്പിച്ചത്.
കഴിഞ്ഞ ദിവസം തേഞ്ഞിപ്പാലത്തെ ഒരു സ്കൂളിലെ മൂന്ന് വിദ്യാർത്ഥിനികൾ ക്യാംപസ് വഴിയിലൂടെ വീട്ടിലേക്ക് പോയിരുന്നു. ഇവരെ മണികണ്ഠൻ തടയുകയും തിരിച്ചയക്കുകയും ചെയ്തു. എന്നാൽ ഈ പെൺകുട്ടികളിൽ ഒരാളെ മണികണ്ഠൻ പിന്നീട് തിരിച്ചു വിളിക്കുകയും തുടർന്ന് പീഡിപ്പിക്കുയുമായിരുന്നു. പീഡനത്തിന് ഇരയായത് 12 വയസ്സുള്ള പെണ്കുട്ടിയാണ്.
ഡ്യൂട്ടി സമയത്ത് യൂണിഫോമിലാണ് മണികണ്ഠൻ പീഡനം നടത്തിയത് എന്ന് പൊലീസ് വ്യക്തമാക്കി. സർവ്വകലാശാലയിൽ കരാർ ജീവനക്കാരനാണ് മണികണ്ഠനെന്നും ഇയാളെ അടിയന്തരമായി സർവ്വീസിൽനിന്നും പുറത്താക്കുമെന്നും സർവ്വകലാശാല അറിയിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. നിലവിൽ തേഞ്ഞിപ്പാലം പൊലീസിൻ്റെ കസ്റ്റഡിയിലാണ് മണികണ്ഠൻ.

