കോഴിക്കോട്: ആവിക്കലില്‍ മാലിന്യപ്ലാന്‍റിനെതിരായ ഹര്‍ത്താലിനിടെ പൊലീസും സമരക്കാരും തമ്മിൽ സംഘര്‍ഷം. ഇതിനെതിരെ പൊലീസ് കണ്ണീര്‍വാതക പ്രയോഗം നടത്തുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. ജനവാസമേഖലയിൽ മലിനജല പ്ലാന്‍റ് നിർമ്മിക്കുന്നതിരെയാണ് കോഴിക്കോട് ആവിക്കൽ തോടിൽ ഹർത്താൽ. മൂന്നാലിങ്കൽ, വെള്ളയിൽ, തോപ്പയിൽ വാർഡുകളിലാണ് സമരസമിതിയുടെ ഹർത്താല്‍ നടത്തിയത്.
ഇന്ന് രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. വാഹനങ്ങൾ തടയില്ലെന്നും അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കുമെന്നും സമരസമിതി അറിയിച്ചിരുന്നു. ദിവസങ്ങളായി തുടരുന്ന പ്രതിഷേധത്തിനിടയിലും കനത്ത പൊലിസ് കാവലിൽ മലിനജല സംസ്കരണ പ്ലാന്‍റ് നിർമാണ ജോലികൾ പുരോഗമിക്കുകയാണ്. പ്ലാന്‍റ് നിർമ്മാണം അവസാനിപ്പിക്കും വരെ പ്രതിഷേധം തുടരാനാണ് പ്രദേശവാസികൾ തീരുമാനിച്ചിരിക്കുന്നത്.