ലക്‌നൗ : നരേന്ദ്ര മോദി ഇന്ന് വാരാണസിയിൽ. ഉത്തർപ്രദേശിൽ യോഗി സർക്കാർ രണ്ടാം തവണ അധികാരത്തിൽ ഏറിയതിന് പിന്നാലെയുള്ള മോദിയുടെ വരവിനെ ആവേശത്തോടെയാണ് ജനങ്ങൾ കാത്തിരിക്കുന്നത്. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് വേണ്ടിയാണ് അദ്ദേഹം സ്വന്തം നിയോജക മണ്ഡലമായ വാരാണസിയിൽ എത്തുന്നത്. 1,220 കോടിയുടെ പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടും. 558 കോടിയുടെ പദ്ധതികൾ കാശിയുടെ വികസനത്തിനായി അദ്ദേഹം നാടിന് സമർപ്പിക്കും. സമ്പൂർണാനന്ദ് സ്പോർട്സ് സ്‌റ്റേഡിയത്തിൽ വെച്ച് ജനങ്ങളെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിക്കുന്നതായിരിക്കും
പ്രധാനമന്ത്രി തന്റെ സന്ദർശനം ആരംഭിക്കുക പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്ന അക്ഷയപാത്ര കേന്ദ്രീകൃത അടുക്കളയിൽ നിന്നാണ്. എൽടി കോളേജിൽ ഒരു ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം പാകം ചെയ്യാനുള്ള ശേഷിയുള്ള പദ്ധതി ഉച്ചയ്‌ക്ക് 2 മണിക്ക് അദ്ദേഹം ഉദ്ഘാടനം ചെയ്യും. 2:45 ന്, പ്രധാനമന്ത്രി ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ആൻഡ് കൺവെൻഷൻ സെന്റർ – രുദ്രാക്ഷ് സന്ദർശിക്കും, അവിടെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ‘അഖിൽ ഭാരതീയ ശിക്ഷാ സമാഗം’ ഉദ്ഘാടനം നടത്തും. ശേഷം വൈകീട്ടോടെ പ്രധാനമന്ത്രി സിഗ്രയിലെ ഡോക്ടർ സമ്പൂർണാനന്ദ് സ്പോർട്സ് സ്റ്റേഡിയത്തിൽ എത്തും. 1,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളാണ് അദ്ദേഹം ഉദ്ഘാടനം ചെയ്യുക. വാരാണസിയിലും കാശിയിലുമായി 1,800 കോടിയോളം രൂപയുടെ പദ്ധതികൾക്കാണ് അദ്ദേഹം തുടക്കമിടുക