കണ്ണൂര്‍: മട്ടന്നൂരില്‍ വീടിനകത്ത് ബോംബ് പൊട്ടി അന്യ സംസ്ഥാന തൊഴിലാളികളായ പിതാവും മകനും മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പോലീസ്. ആക്രിപെറുക്കുന്നതിനിടയില്‍ ലഭിച്ച സ്റ്റീല്‍ പാത്രം തുറന്നുനോക്കുമ്പോൾ പൊട്ടിത്തെറിച്ചതാകാം എന്ന രീതിയിലാണ് അന്വേഷണം.
ബോംബിന്റെ ഉറവിടത്തെക്കുറിച്ചാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. വീട്ടില്‍ സ്‌ഫോടക വസ്തു സൂക്ഷിച്ചിരുന്നോ എന്നും അന്വേഷിക്കും. മട്ടന്നൂര്‍ പത്തൊമ്പതാം മൈല്‍ ചാവശേരിക്കടുത്ത് നെല്ലിയാട്ട് അമ്പലത്തിന് സമീപത്തെ വാടകവീട്ടില്‍ ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് നാടിനെ നടുക്കിയ സ്ഫോടനം സംഭവിച്ചത്. ആസാം സാര്‍ബോഗ് ബാര്‍മനഗര്‍ ബാര്‍പെറ്റ സ്വദേശി ഫസല്‍ഹഖ് (52) മകന്‍ ഷാഹിദുള്‍ (25) എന്നിവരാണ് മരിച്ചത്. ഫസല്‍ഹഖ് സംഭവ സ്ഥലത്തും ഷാഹിദുള്‍ ആശുപത്രിയിലുമാണ് മരിച്ചത്.
ആക്രി പെറുക്കുന്നതിനിടെ ലഭിച്ച സ്റ്റീല്‍ മൊന്ത നിധിയാണെന്ന് കരുതി വീട്ടില്‍ കൊണ്ടുപോകുകയായിരുന്നുവെന്നാണ് സൂചന. നിധിയുടെ വിവരം പുറത്തറിയാതിരിക്കാന്‍ ഫസല്‍ഹഖ് മറ്റൊരു മകന്‍ തഫീഖുലിനെയും രണ്ട് തൊഴിലാളികളെയും സാധനങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിച്ച് കടയിലേക്ക് അയച്ചിരുന്നു.തുടര്‍ന്ന് വീടിന്റെ മുകളിലത്തെ നിലയില്‍ കയറിയ ഫസല്‍ഹഖും ഷാഹിദുളും പാത്രം തുറന്നപ്പോഴാണ് ഉഗ്ര സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ ശക്തിയില്‍ ഇരുവരും തെറിച്ചു താഴേക്ക് വീഴുകയായിരുന്നു.