ഇടുക്കി: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഷട്ടര്‍ നാളെ തുറന്നേക്കും. നിലവിൽ ജലനിരപ്പ് ഉയർന്ന് 136.05 അടിയിലെത്തി. ഇതേ തുടർന്ന് തമിഴ്നാട് ആദ്യഘട്ട മുന്നറിയിപ്പ് നല്‍കി. നാളെ രാവിലെ 10 മണിയോടെ നിലവിലെ റൂള്‍ കര്‍വില്‍ എത്തിയേക്കും.
മഴ കനക്കുന്നു സാഹചര്യത്തില്‍ സംസ്ഥാനത്തെ ഡാമുകള്‍ തുറക്കാനും കൂടുതല്‍ വെള്ളം ഒഴുക്കാനും സാധ്യതയുണ്ട്. മലമ്പുഴ ഡാം നാളെ രാവിലെ ഒന്‍പത് മണിയോടെ തുറന്നേക്കും. അതിനാൽ തന്നെ കല്‍പ്പാത്തി,ഭാരതപ്പുഴ, മുക്കൈ പുഴയോരവാസികള്‍ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശമുണ്ട്.
ഇടുക്കി കല്ലാര്‍ അണക്കെട്ട് തുറന്നേയ്ക്കും. കല്ലാര്‍ പുഴയോരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാലക്കാട് കാഞ്ഞിരപ്പുഴ ഡാമില്‍ നിന്ന് കൂടുതല്‍ ജലം ഒഴുക്കും. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തെന്മല ഡാം നാളെ രാവിലെ 11 ന് തുറക്കും. പെരിങ്ങല്‍കുത്ത് ഡാമിന്‍റെ നാലാമത്തെ ഷട്ടര്‍ തുറന്നു.
ജില്ലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ സാധ്യത. നിലവില്‍ കുറുമാലിപ്പുഴയിലെ ജലനിരപ്പ് വാണിംഗ് ലെവലിന് മുകളിലാണ്. ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നതോടെ ജലനിരപ്പ് അപകടരമായ നിലയിലേക്ക് ഉയരാന്‍ സാധ്യതയുണ്ട്.
ആയതിനാല്‍ കുറുമാലി പുഴയുടെ തീരത്തുള്ളവര്‍ ആവശ്യമെങ്കില്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.