ദില്ലി: തൊഴിൽ തട്ടിപ്പിന് ഇരയായി മാഫിയാ സംഘത്തിന്റെ പിടിയിൽ മ്യാൻമറിൽ കുടുങ്ങിയ മലയാളികളുടെ മോചനം നീളുന്നു. ഇവരെ തിരികെ അയക്കണമെങ്കിൽ ലക്ഷങ്ങൾ നൽകണമെന്ന് മാഫിയ സംഘം ആവശ്യപ്പെട്ടു. വിവരങ്ങൾ പുറത്തു പോകാതിരിക്കാൻ ഭീഷണിയും മർദ്ദനവും തടവിലാക്കപ്പെട്ടവർ നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇരകളെ തട്ടിപ്പ് കമ്പനികൾ പരസ്പരം കൈമാറുന്നത് പതിവാണ്.
തൊഴിൽ തട്ടിപ്പിനിരയായി മ്യാൻമറിൽ കുടുങ്ങി കിടക്കുന്നവർ 30 മലയാളികളടക്കം മുന്നൂറോളം ഇന്ത്യക്കാർ. തായ്‌ലണ്ടിൽ മെച്ചപ്പെട്ട ജോലി പ്രതീക്ഷിച്ച് പോയവരെയാണ് മാഫിയാ സംഘം മ്യാൻമറിലെ ഉൾഗ്രാമത്തിലേക്ക് തട്ടിക്കൊണ്ട് വന്നത്. സൈബർ കുറ്റകൃത്യങ്ങൾക്കാണ് ഇരകളായവരെ നിയോഗിക്കുന്നത്. എതിർത്താൽ ക്രൂര മർദ്ദനത്തിന് ഇരയാവുകയാണെന്നും തടങ്കലിലുള്ള മലയാളികൾ പറയുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 2 നാണ് ഇവർ തായ്‌ലന്റിലേക്ക് പുറപ്പെട്ടത്. ഡാറ്റാ എൻട്രി ജോലിയെന്നാണ് പറഞ്ഞിരുന്നത്. പക്ഷെ തായ്‌ലന്റിൽ എത്തിയതിന് പിന്നാലെ തോക്ക് ധാരികളുടെ പിടിയിലായി. വിദേശികളെ സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട് ബാങ്ക് വിവരങ്ങൾ ചോർത്തുക, ഹാക്കിംഗ് നടത്തുക, ഓൺലൈൻ ലൈംഗിക വ്യാപാരത്തിനായുള്ള കോൾ സെന്‍ററായി പ്രവർത്തിക്കുക അങ്ങനെ ജോലികൾ. രക്ഷപ്പെടാൻ ശ്രമിച്ചവരൊക്കെ ക്രൂരമർദ്ദനത്തിന് ഇരയായി. എംബസിയെ ബന്ധപ്പെട്ടിട്ടും സഹായമൊന്നുമില്ലെന്നാണ് തടവിലുള്ളവർ പറഞ്ഞത്.