തിരുവനന്തപുരം: രാത്രി വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിക്കുകയും വീട് കല്ലെറിഞ്ഞ് നശിപ്പിക്കുകയും ചെയ്ത പ്രതി പിടിയിൽ. ഇരിഞ്ചയം മണകാട്ടിൽ വീട്ടിൽ രമേശിനെയാണ് (49) നെടുമങ്ങാട് പോലീസ് പിടികൂടിയത്.കഴിഞ്ഞ 16ന് രാത്രി ആണ് സംഭവം നടന്നത്.
ഭർത്താവും മകളുമൊത്ത് വീടിന്റെ സിറ്റ്ഔട്ടിൽ ഇരിക്കുകയായിരുന്ന അയൽവാസിയായ വീട്ടമ്മയെ രമേശ് അസഭ്യം പറയുകയും ഇത് ചോദ്യം ചെയ്ത ഭർത്താവിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും ആയിരുന്നു.
ഭർത്താവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് പ്രതി വീട്ടമ്മയെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് പ്രതി വീടിന്റെ ജനൽ ഗ്ലാസും സി.സി ടിവി കാമറയും കല്ലെറിഞ്ഞു പൊട്ടിച്ചു.
റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ നെടുമങ്ങാട് എസ്.ഐമാരായ ശ്രീനാഥ്, റോജാമോൻ, കെ.ആർ.സൂര്യ, എസ്.സി.പി.ഒ അനൂജ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.അറസ്റ്റിലായ രമേശിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.