സാൻഫ്രാൻസിസ്‌കോ: ട്വിറ്ററിലെ 50 ശതമാനം ജീവനക്കാരെയും കഴിഞ്ഞ ദിവസമാണ് ഇലോൺ മസ്‌ക് പിരിച്ചു വിട്ടത്.പിരിച്ചു വിടൽ പൂർത്തീകരിച്ച ശേഷം പുതിയ നിയമനങ്ങൾ നടത്തുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ലഭിക്കുന്നത്.ജീവനക്കാരുമായുള്ള ഒരു മീറ്റിംഗിൽ, എഞ്ചിനീയറിംഗ്, സെയിൽസ് വിഭാഗങ്ങളിൽ നിന്നും പിരിച്ചുവിട്ട തൊഴിലാളികൾക്ക് പകരമായി ട്വിറ്റർ ഇപ്പോൾ പുതിയ ജീവനക്കാരെ നിയമിക്കുകയാണെന്നും മസ്‌ക് പറഞ്ഞതായി ദി വെർജ് റിപ്പോർട്ട് ചെയ്തു. മാത്രമല്ല, നിലവിലുള്ള ജീവനക്കാരോട് ഈ സ്ഥാനങ്ങളിലേക്ക് ഉദ്യോഗാർത്ഥികളെ ശുപാർശ ചെയ്യാനും മസ്‌ക് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം നിലവിൽ പുതിയ റിക്രൂട്ട്മെന്റിനായുള്ള പരസ്യങ്ങളൊന്നും ട്വിറ്റർ വെബ്സൈറ്റിൽ നൽകിയിട്ടില്ല.സോഫ്റ്റ്‌വെയർ മേഖലയിലാണ് കൂടുതൽ നിയമങ്ങളുണ്ടാകുക എന്നാണ് റിപ്പോർട്ട്. ടെസ്‌ലയുടെ ആസ്ഥാനമായ ടെക്‌സാസിലേക്ക് ട്വിറ്ററിന്റെ ആസ്ഥാനം മാറ്റുന്നുവെന്നത് നിലവിൽ പരിഗണിക്കുന്നില്ല എന്നും ടെക്‌സാസിലും കാലിഫോർണിയയിലും ആയിട്ട് രണ്ടിടങ്ങളിൽ തന്നെയായിരിക്കും കമ്പനിയുടെ പ്രവർത്തനങ്ങൾ എന്നും മസ്‌ക് വ്യക്തമാക്കി