ദില്ലി: സി പി എം നേതാവ് പി ജയരാജൻ പ്രതിയായ കതിരൂർ മനോജ് വധക്കേസിൻ്റെ വിചാരണ മാറ്റണമെന്ന സിബിഐയുടെ ആവശ്യം സുപ്രിം കോടതി തള്ളി.വിചാരണ കോടതി നടപടികളുടെ തൽസ്ഥിതി റിപ്പോർട്ട് നൽകണമെന്നും നാല് മാസത്തിനുള്ളിൽ കേസിൻ്റെ നടപടികൾ പൂർത്തിയാക്കണമെന്നും വിചാരണ കോടതിക്ക് നിർദ്ദേശം നല്‍കി. മനോജ് വധക്കേസിൻ്റെ വിചാരണ എറണാകുളത്ത് നിന്ന് കർണാടകത്തിലേക്കോ തമിഴ്നാട്ടിലേക്കോ മാറ്റണമെന്നായിരുന്നു സിബിഐയുടെ ട്രാൻസ്ഫർ ഹർജി. രണ്ട് വർഷത്തിന് ശേഷമാണ് ഹർജി പരിഗണിച്ചത്. നേരത്തെ കേസിൻ്റെ നടപടികൾ തലശേരിയിൽ നിന്ന് എറണാകുളത്തേക്ക് മാറ്റി സുപ്രിം കോടതി ഉത്തരവിട്ടിരുന്നു.ഇതിന് പിന്നാലെയാണ് സിബിഐ വീണ്ടും ഹർജി നൽകിയത്.
അതേസമയം സിബിഐയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു.വിചാരണ മാറ്റണമെന്ന സിബിഐയുടെ ആവശ്യം രാഷ്ട്രീയപരമെന്ന് കോടതി നിരീക്ഷിച്ചു.പല തവണ കേസ് സുപ്രിം കോടതിക്ക് മുന്നിൽ എത്തിയിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ മാറ്റി വച്ചിരുന്നു.കേസിലെ പ്രതി പ്രകാശനെ ഒന്നാം കക്ഷിയാക്കിയാണ് സിബിഐ ഹർജി.നേരത്തെ പി ജയരാജൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് ഹൈക്കോടതി ജാമ്യം നൽകിയിരുന്നു.